കോട്ടയം: മീനച്ചിലാറ്റിൽ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിറുത്തി വെച്ചുള്ള ദേശീയ ഹരിത ട്രൈബൂണലിന്റെ സ്റ്റേ മറികടന്ന് ദുരന്തനിവാരണ നിയമത്തിൽ പെടുത്തി നടക്കുന്നത് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) ഇല്ലാത്ത രണ്ടരകോടിയുടെ നിർമാണ പ്രവർത്തനങ്ങൾ .
കോടികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ സാംഗ്ഷൻ വേണ്ടതിനാൽ അമ്പതു ലക്ഷം രൂപ വീതമുള്ള അഞ്ചു ജോലികളായി വീതിച്ചാണ് പണി .
ചുങ്കം മുതൽ കാഞ്ഞിരം വരെ മീനച്ചിലാറ്റിലെ എക്കലും മൺതിട്ടകളും നീക്കുക, മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുക തുടങ്ങിയ ജോലികൾ രണ്ടായി വീതിച്ചു. ഒന്നിന് 4460000 രൂപയും മീനച്ചിലാർ പുനർജീവനത്തിന് 52 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതി റിപ്പോർട്ടില്ലാത്തതും ദുരന്ത നിവാരണത്തിൽ പെടുത്തിയുള്ള ജോലിയുമായതിനാൽ കാര്യമായ പരിശോധനയില്ല. അഴിമതിക്കും കെടു കാര്യസ്ഥതയ്ക്കും സാദ്ധ്യത കൂടുതലാണ്.
വേനൽക്കാലത്ത് ഉപ്പുവെള്ളം കുടിവെള്ളസംഭരണികളിലെത്താതിരിക്കാൻ താഴത്തങ്ങാടിയിൽ താത്ക്കാലിക തടയണ നിർമിക്കുന്നതിന് ഓരോ വർഷവും ഇരുപതു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. താഴത്തങ്ങാടി ആറിന് കുറുകേ 200 ലോഡ് മണ്ണ് വരെ ഇട്ട് നിർമിച്ച തടയണ മുൻ വർഷങ്ങളിലെപോലെ ആദ്യ വേനൽ മഴയിലെ ഒഴുക്കിൽ തകർന്നു .ബണ്ട് പെളിച്ചുകളയുന്നതിനടക്കമാണ് 20 ലക്ഷം രൂപയെങ്കിലും ആറ്റിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാറില്ല. ഈ കരാർ കിട്ടാൻ വൻ ഇടിയാണ് .
ആദ്യം കൈയ്യേറ്റം ഒഴിപ്പിക്കണം
പടിഞ്ഞാറൻ മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ പിടിയിലാകാൻ പ്രധാന കാരണം തോടുകളടെ കൈയ്യേറ്റമാണ്. പരിസ്ഥിതി സന്തുലിതാവസ്ഥ തെറ്റുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. വിദഗ്ദ്ധ ഏജൻസിയുടെ പഠനം ഇക്കാര്യത്തിൽ ഉണ്ടാവണം. മീനച്ചിലാർ ആഴം കൂട്ടിയാൽ പ്രശ്നപരിഹാരമാകില്ല . ആറ് നദികളിലെ വെള്ളം വേമ്പനാട്ടുകായലിലൂടെ കടലിൽ എത്തുന്ന ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് പ്രധാനകാരണം. കായലിലെ വെള്ളം കടലിലേക്ക് വലിക്കാത്തതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം.
ജനപ്രതിനിധികളുടെ കൂട്ടുകച്ചവടം
വെള്ളപ്പൊക്കത്തിന് കാരണം മീനച്ചിലാറിന് ആഴം കൂട്ടാൻ സമ്മതിക്കാത്ത പരിസ്ഥിതിപ്രവർത്തകരെന്ന് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. കൈയ്യേറ്റം ഒഴിപ്പിക്കാതെ ആറുകളിൽ നിർമാണ പ്രവർത്തനത്തിനാണ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ടവർക്കും താത്പര്യം. അനാവശ്യ നിർമാണത്തിന്റെ പേരിൽ ഫണ്ട് ധൂർത്തടിക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നുള്ള കൂട്ടുകച്ചവടത്തിന് അവസാനവുമുണ്ടാകണം. ഇപ്പോൾ മീനച്ചിലാറ്റിൽ നടക്കുന്ന നിർമാണ ജോലികളും ചിലർക്ക് പണമുണ്ടാക്കാനുള്ള ഏർപ്പാടാണെന്ന് വ്യക്തം.
വേണ്ടത്
പടിഞ്ഞാറോട്ട് ഒഴുകുന്ന തോടുകളുടെ ആഴം കൂട്ടണം
കൈയ്യേറ്റം ഒഴിപ്പിച്ച് അടച്ച തോടുകൾ വീണ്ടെടുക്കണം
കായൽ മുഖത്തെ എക്കൽ നീക്കണം, കട്ട കുത്തണം
പരിസ്ഥിതി പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |