ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അടങ്ങുന്നതിന്റെ സൂചനകൾ പുറത്തുവരുന്നെങ്കിലും മരണനിരക്കിൽ കാര്യമായ കുറവുണ്ടാകാത്തത് ആശങ്കയാകുന്നു. ഇന്നും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം എന്നാൽ മരണമടഞ്ഞവരുടെ എണ്ണം റെക്കാഡ് ആയ 6148 ആണ്. 94,052 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 24 മണിക്കൂറിനിടെ രോഗം ഭേദമായവർ 1,51,367 ആണ്.
ആകെ രോഗം ബാധിച്ചത് 2,91,83,121 പേർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 2.76 കോടി ആളുകളുടെയും രോഗം ഭേദമായി. മരണമടഞ്ഞവർ ആകെ 3,59,676 ആണ്. ബിഹാറിൽ ആരോഗ്യവകുപ്പ് ആകെ മരണമടഞ്ഞവരുടെ എണ്ണത്തിൽ തിരുത്തൽ വരുത്തിയതുകൊണ്ടാണ് പ്രതിദിന മരണനിരക്ക് ഉയരാൻ കാരണമായത്. 5500 പേരായിരുന്നു ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ 3951 പേരുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 9451 ആയി. എന്നാൽ ഇത് ഏതെല്ലാം ദിവസത്തേതെന്ന് വ്യക്തമായിട്ടില്ല. രാജ്യത്തെ ആക്‌ടീവ് കേസുകൾ 11,67,952 ആണ്. ഇതുവരെ വാക്‌സിനെടുത്തവർ 23.9 കോടിയാണ്.
രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ തമിഴ്‌നാടാണ്.17,321 കേസുകൾ. രണ്ടാമത് കേരളമാണ് 16,204, പിന്നിലായി മഹാരാഷ്‌ട്ര (10,989), കർണാടക (10,959) എന്നീ സംസ്ഥാനങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |