പാലക്കാട്: കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം ഓട്ടം നിലച്ച ടൂറിസ്റ്റ് ബസുകളും ടാക്സികളും വൻ സാമ്പത്തിക പ്രതിസന്ധിയിൽ. ബസുകളും കാറുകളും ഉൾപ്പടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന ജില്ലയിലെ ഇരുപതിനായിരത്തോളം വാഹനങ്ങളാണ് ഓട്ടമില്ലാതെ പ്രതിസന്ധിയിലായത്.
കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിൽ നിറുത്തിയിട്ട വാഹനങ്ങളിൽ പലതും രണ്ടാംവർഷത്തിലും അനക്കമില്ലാതെ കിടക്കുകയാണ്. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് ഈ രംഗത്ത് പിടിച്ച് നിന്നിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് വരെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ സെപ്തംബറിൽ വായ്പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിന് നിർബന്ധം തുടങ്ങിയതോടെ മിക്ക ഉടമകളും പ്രതിസന്ധിയിലായി.
സ്‌കാനിയ മൾട്ടി ആക്സിൽ ബസിന് 1.30 കോടിയും വോൾവോയ്ക്ക് 1.18 കോടിയുമാണ് വില. ഇവയ്ക്ക് വായ്പ തിരിച്ചടവ് മാസത്തിൽ രണ്ടര ലക്ഷം രൂപ വേണം. അടവ് തെറ്റിയതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിനോദ സഞ്ചാര മേഖല ഉണർന്നതോടെ ചെറിയ തോതിൽ വാഹനങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് രണ്ടാംതരംഗം വീണ്ടും പ്രതിസന്ധിയിലാക്കിയത്. ശബരിമല മണ്ഡലകാല സീസണുകളിലെ ബുക്കിംഗ്, വിവാഹ ഓട്ടങ്ങൾ, കർക്കടകത്തിലെ ക്ഷേത്രദർശന യാത്രകൾ എന്നിവയെല്ലാം കൊവിഡ് മൂലം നഷ്ടമായി.
കൂടാതെ സെപ്തംബർ മുതൽ ജനുവരി വരെ കാലയളവിൽ സ്‌കൂൾ, കോളേജ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിനോദ യാത്രകളുടെ ബുക്കിംഗും ഇല്ലാതായി. 25% ബസുകൾ മാത്രമാണ് നിലവിൽ ജി ഫോം നൽകിയിട്ടുള്ളത്. ലോക്ക് ഡൗൺ മൂലം ആർ.ടി.ഒ ഓഫീസുകൾ അടച്ചതോടെ പലർക്കും അതിനും സാധിച്ചില്ല.
വാഹനങ്ങൾ നിറുത്തിയിടും തോറും നഷ്ടം കൂടും. ടൂറിസ്റ്റ് ബസുകളിൽ ഭൂരിഭാഗവും എ.സി ഉള്ളവയാണ്. എ.സിയിൽ ഗ്യാസ് ചോർച്ചയുണ്ടായാൽ മാറ്റുന്നതിന് ശരാശരി 20,000 രൂപയെങ്കിലും വേണം. കൂടാതെ ബാറ്ററി, ടയർ, ഇലക്ട്രിക്കൽ പണികൾ വേറെയും വരും. നിറുത്തിയിട്ട ബസുകൾ തിരിച്ച് നിരത്തിലിറക്കാൻ മിനിമം 70,000 രൂപ ചെലവാകും.
-വി.രാമദാസ്, ജില്ലാ രക്ഷാധികാരി, കേരള ടാക്സി, ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |