കോഴിക്കോട് : തടവുകാർക്കും ജീവനക്കാർക്കും ആശ്വാസമായി ജില്ലാ ജയിലിലെ കൊവിഡ് കേസുകൾ കുറയുന്നു. പോസിറ്റീവായിരുന്ന 38 പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ 28 പേർ നെഗറ്റീവായി. നിലവിൽ ചികിത്സയിൽ കഴിയുന്ന 10 പേരെ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ജയിലിലേക്ക് മാറ്റി. 45 വയസിന് മുകളിലുള്ളവരാണ് രോഗം ബാധിച്ചവരിൽ കൂടുതൽ പേരും. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ നാളുകളിൽ 75 തടവുകാർക്കാണ് രോഗം ബാധിച്ചിരുന്നത്.
അരികിലുണ്ട് ഡോക്ടർമാർ
നിലവിൽ രണ്ടു ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും കൊവിഡ് രോഗികൾക്ക് ലഭിക്കുന്നുണ്ട്. രോഗികളിൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. തടവുകാരിൽ 45 വയസിന് മുകളിലുള്ള ഏതാനും പേർ മാത്രമാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് കൂടി വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഉറപ്പാണ് സുരക്ഷ
തടവുകാരിൽ രോഗ വ്യാപനം കുറയ്ക്കാൻ കർശന മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. മാസ്ക് ധരിച്ചും സാമൂഹിക അകലം കർശനമായി നടപ്പാക്കി. ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. പത്രം, ഫോൺ പോലുള്ളവ തടവുകാർ ഉപയോഗിക്കുമ്പോൾ ഓരോ തവണയും അണുവിമുക്തമാക്കും. ജയിലുകളിൽ തെർമൽ സ്‌കാനർ, പൾസ് ഓക്സീമീറ്റർ എന്നിവ ആവശ്യാനുസരണം ലഭ്യമാണ്.
''തടവുകാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ 16 ഇന മാർഗ നിർദ്ദേശങ്ങൾ ജയിലിൽ കൃത്യമായി നടപ്പാക്കുന്നു. അതിനാൽ രോഗവ്യാപനം കുറവാണ് ''-
ജഗധീശൻ, ജില്ലാ ജയിൽ സൂപ്രണ്ട്
കുറഞ്ഞ സ്ഥലം കൂടുതൽ തടവുകാർ
210 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കൂടിയതോടെ കൊവിഡ് രോഗികളെ വെസ്റ്റ്ഹിൽ എൻജിനീയറിംഗ് കോളേജ് വനിതാ ഹോസ്റ്റലിലാണ് പാർപ്പിച്ചിരിക്കുന്നത്. രോഗം മൂർച്ഛിക്കുന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രുകയാണ് ചെയ്യുന്നത്. ആദ്യമായാണ് ഇത്രയും തടവുകാരെ ജയിലിന് പുറത്തേക്ക് മാറ്റുന്നത്. ജയിലിനകത്ത് പ്രത്യേക ബ്ലോക്കിൽ എഫ്.എൽ.ടി.സി സൗകര്യം ഒരുക്കാറായിരുന്നു പതിവ്. എന്നാൽ രോഗികൾ കൂടിയതോടെ ചികിത്സാ സൗകര്യം ഒരുക്കുന്നതിന് തടസം നേരിട്ടതോടെ ജയിലിനു പുറത്ത് എഫ്.എൽ.ടി.സി സജ്ജമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |