ന്യൂഡൽഹി: ഉത്തർപ്രദേശ് ബി.ജെ.പിയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാനായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. ഇന്നലെ അമിത്ഷായെ സന്ദർശിച്ച യോഗി ഇന്ന് ജെ.പി. നദ്ദ, നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് നേതാവും രാഹുൽഗാന്ധിയുടെ വിശ്വസ്തനുമായ ജിതിൻ പ്രസാദയെ മറുകണ്ടം ചാടിച്ച് ബി.ജെ.പി പാളയത്തിലെത്തിച്ചതിനു ശേഷമാണ് യോഗി ഡൽഹിയിലെത്തിയത്. വരുന്ന തിരഞ്ഞെടുപ്പിൽ ജിതിൻ പ്രസാദയായിരിക്കും യു.പിയിൽ കോൺഗ്രസിനെതിരെയുള്ള ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ജിതിൻ പ്രസാദയ്ക്ക് നിർണായക ചുമതല നൽകുമെന്നാണ് സൂചന.
യു.പി രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തിൽപെടുന്ന ജിതിൻ പ്രസാദയെയും മറ്റൊരു ബ്രാഹ്മണ മുഖമായ പ്രധാനമന്ത്രിയുടെ വിശ്വസ്തൻ എ.കെ. ശർമയെയും ഒരുമിച്ച് കളത്തിലിറക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
എന്നാൽ യോഗിക്കെതിരെ സ്വന്തം പാളയത്തിൽ നിന്നു തന്നെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ചില എം.പിമാരും എം.എൽ.എമാരും പരസ്യമായി തന്നെ സർക്കാർ കൊവിഡ് മഹാമാരിയെ നേരിട്ടത് ശരിയായ രീതിയിലല്ലെന്ന വിമർശനം ഉന്നയിച്ചു കഴിഞ്ഞു. അടുത്തവർഷമാണ് യു.പിയിൽ തിരഞ്ഞെടുപ്പ്. കഴിഞ്ഞയാഴ്ച മുതിർന്ന ബി.ജെ.പി നേതാവ് ബി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ കേന്ദ്ര സംഘം യു.പിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ജാതി, പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തി പരാതികൾ പരിഹരിക്കാനുള്ള നീക്കവും ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |