പുൽപ്പള്ളി: മാവുകളുടെ കാവൽക്കാരനാണ് സോമനാഥൻ മാസ്റ്റർ. 15 ഓളം ഇനം മാവുകളാണ് വിജയ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററായ അദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്. നീലം മൽഗോവ, ബംഗനപ്പള്ളി, അൽഫോൻസ, ചന്ദ്രക്കാരൻ, നാട്ടുമാവ് തുടങ്ങിയവയ്ക്ക് പുറമെ വിവിധ തരം പേരകൾ, ഇരുപത് ജനം നെല്ലികൾ, സപ്പോട്ട, ഞാവൽ, ഓഷധ സസ്യങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ജാതി, കുരുമുളക്, കാപ്പി, തെങ്ങ്, കമുക് എന്നിവയും ജൈവരിതിയിൽ കൃഷി ചെയ്യുന്നു.
തോട്ടത്തിൽ വളർന്ന് പന്തലിച്ച മാവുകളിൽ വിളയുന്ന മാങ്ങയെല്ലാം പരിചയക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം നൽകുകയാണ് ചെയ്യാറ്. മാവിൽ നിന്ന് മാങ്ങ പറിച്ചെടുക്കാറില്,ല പഴുത്ത് വീഴുന്നവ പെറുക്കിയെടുക്കുന്നതാണ് ശീലം.
മാവുകളുടെ അപൂർവ്വ ശേഖരമുള്ള മാഷിന്റെ തോട്ടം കാണാൻ നിരവധിയാളുകളെത്താറുണ്ട്. ഇത്തവണയും നല്ല വിളവാണ് ലഭിച്ചത്.
പച്ചക്കറിയും പഴങ്ങളും രോഗങ്ങളെ അകറ്റാൻ സഹായിക്കുമെന്നും തന്റെ കണ്ണിന് കൂടുതൽ കാഴ്ച ലഭിക്കുന്നതിന്റെ രഹസ്യം പഴച്ചാർ കഴിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
വിജയ സ്‌കൂൾ ഹെഡ്മിസ്ട്രിസായിരുന്ന ഭാര്യ വിലാസിനിയുടെ സ്മരണയ്ക്കായി നട്ട മാങ്കോസ്റ്റിനും കായ്ച്ചു കിടക്കുന്നുണ്ട്. മക്കളായ സൗമ്യയും സ്വപ്നയും വിവാഹിതരായി കോയമ്പത്തൂരിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |