കാസർകോട്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചേർക്കാൻ പൊലീസ് നീക്കം. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബി ജെ പി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്.
സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ് ഐ ആറില്‍ ചേര്‍ക്കാനാണ് നീക്കം. ബി ജെ പി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും. ഡൽഹിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍ ദേശീയ നേതാക്കളുമായി ഇന്നും കൂടിക്കാഴ്‌ച നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ അദ്ദേഹം ഇന്ന് കാണും.
ഇന്നലെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ സുരേന്ദ്രൻ കണ്ടിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിലും അതിനുശേഷം ഉണ്ടായ വിവാദങ്ങളിലും ദേശീയ നേതൃത്വം അതൃപ്‌തി അറിയിച്ചതായാണ് സൂചന. പാർട്ടിയിൽ നേതൃമാറ്റം തത്ക്കാലം ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും അതിനുശേഷമുള്ള സാഹചര്യങ്ങളെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |