കോട്ടയം: മീനച്ചിലാർ ആഴംകൂട്ടുന്നതും തീരങ്ങളിലെ മരക്കമ്പുകൾ വെട്ടുന്നതുമായ പ്രശ്നം ചർച്ചചെയ്യാൻ വിവിധ മേഖലകളിലുള്ളവരുടെ യോഗം ഉടൻ വിളിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു. മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
പരിസ്ഥിതി പ്രവർത്തകർക്ക് ചില ആശങ്കകളുണ്ട് . വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് അവരുടേതായ പ്രശ്നങ്ങളുമുണ്ട്. വിവിധ അഭിപ്രായങ്ങൾ കേട്ട ശേഷം സമവായത്തിലെത്തണം.
മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം കോട്ടയത്തെ മാത്രം പ്രശ്നമല്ല . ആറിന്റെ ഉത്ഭവ സ്ഥാനം മുതൽ പല തരം കൈയ്യേറ്റം പല കാലങ്ങളിൽ നടന്നതോടെ ഒഴുക്ക് ഇല്ലാതായി. പാലായിൽ മീനച്ചിലാറ്റിൽ ഒഴുക്ക് തടസപ്പെടുത്തുന്ന രണ്ട് തടയണ ഉണ്ട് . പണ്ട് കിഴക്കൻ മലയിൽ ഉരുൾപൊട്ടുന്ന വെള്ളം മണിക്കൂറിനുള്ളിൽ കോട്ടയത്ത് എത്തിയിരുന്നു .ഇപ്പോൾ ദിവസങ്ങൾ എടുക്കുന്നത് മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനം മുതൽ പല വിധ തടസങ്ങളാലാണ് . ഇത് പരിഹരിച്ചാലേ വെള്ളപ്പൊക്കത്തിന് ശ്വാശ്വത പരിഹാരം ആകൂ.
ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള ഭാഗങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കൽ, ചെളി എന്നിവ നീക്കം ചെയ്യണം. കൈവഴി തോടുകളുടെ മാത്രം ആഴം കൂട്ടുന്ന ജോലിയായിരുന്നു നടന്നു വന്നത്. വീണു കിടക്കുന്ന മരങ്ങൾ മാറ്റിയും വെള്ളത്തിൽ മുട്ടി കിടക്കുന്ന ചില്ലകൾ വെട്ടുകയും ചെയ്യുന്ന വൃത്തിയാക്കലാണ് നടന്നത്. വലിയ മരങ്ങൾ ഒന്നും വെട്ടിയിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു .
ഹരിത ട്രൈബൂണൽ നിർദ്ദേശ പ്രകാരമുള്ള റിപ്പോർട്ട് 29ന് നൽകുമെന്ന് കളക്ടർ എം.അഞ്ജന പറഞ്ഞു. റിപ്പോർട്ട് അനുസരിച്ചേ നിർമാണ ജോലികൾ ആരംഭിക്കൂവെന്ന് ഇറിഗേഷൻ വകുപ്പും അറിയിച്ചു
തോടുകൾ തെളിക്കുന്നത് നിറുത്തരുത്: നാട്ടുകാർ
അതേസമയം ഇടത്തോടുകളിലെ എക്കലും മറ്റു മാലിന്യങ്ങളും നീക്കി ഒഴുക്കു വർദ്ധിപ്പിക്കുന്ന ജോലി നിറുത്തിച്ചതിനെതിരെ താഴത്തങ്ങാടി, ചുങ്കം പ്രദേശങ്ങളിലെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |