കണ്ണൂർ : ജൂൺ, ജൂലായ് മാസങ്ങൾ നാളികേര കർഷകർക്ക് ഏറെ സന്തോഷം നൽകുന്ന കാലമാണെങ്കിലും കുറച്ചുകാലങ്ങളായി സ്ഥിതി അങ്ങനെയല്ല. നാളികേരത്തിന്റെ ഉത്പാദനം കൂടുതൽ ലഭിക്കുന്ന ഈ മാസങ്ങളിൽ തേങ്ങയുടെ വില ഇടിഞ്ഞുതാഴുകയാണ്. 30-35 രൂപ മാത്രമാണ് കർഷകർക്ക് കിലോവിന് കിട്ടുന്നത്. സർക്കാർ പ്രഖ്യാപാച്ച താങ്ങുവിലയും ഇവർക്ക് ആശ്വാസത്തിനെത്തുന്നില്ല.
നാളികേരത്തിന്റെ ഉത്പാദനം ഏറ്റവും കുറവുള്ള ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഒരു കിലോയ്ക്ക് 45 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ലഭ്യത കൂടുതലുള്ള ജൂൺ-ജൂലായ് മാസങ്ങളിൽ വില ഇടിയുന്നത് പതിവാണ്. ഇപ്പോൾ നാളികേരത്തിന് കിലോയ്ക്ക് 33 രൂപ മാത്രമാണ്.ഒരാഴ്ച മുൻപ് മൂന്നു രൂപ കൂടുതൽ കിട്ടിയിരുന്നതാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട നാളികേരം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ നാളികേര കൃഷിക്കാരെ സംരക്ഷിക്കാൻ നാളികേര സംഭരണ വില എല്ലാ സീസണിലും തുല്യത വരുത്തി നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം .
ലോക്ക് ഡൗൺ കഴിഞ്ഞാൽ വീണ്ടും വിലയിടിയും
ലോക്ക്ഡൗൺ പിൻവലിക്കുകയും ചരക്കു ഗതാഗതം പഴയരീതിയിൽ ആകുകയും ചെയ്‌താൽ തമിഴ് നാട്ടിൽ നിന്നും നിലവാരം കുറഞ്ഞ കൊപ്ര കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാൻ കാത്തിരിക്കുകയാണ് ഈ രംഗത്തെ വൻകിട കമ്പനികൾ.
കണ്ടാൽ നല്ല തേങ്ങയെന്ന് തോന്നിക്കുമെങ്കിലും മുറിച്ചാൽ കരിക്ക് പരുവത്തിലുള്ള തേങ്ങകളാണ് തമിഴ്നാട്ടിൽനിന്നും എത്തുന്നത്. വിളവു കുറഞ്ഞ തേങ്ങ പുക കൊള്ളിച്ചും മറ്റു കൃത്രിമ മാർഗങ്ങളിലൂടെയും നിറം പിടിപ്പിച്ചാണ് എത്തിക്കുന്നത്.തമിഴ് നാട്ടിലെ പൊള്ളാച്ചി, കങ്കയം, എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി നാളികേരം എത്തുന്നത്. കേരളത്തിൽ 40 ശത്മാനം തെങ്ങുകൾ ഉത്പാദനക്ഷമത കുറഞ്ഞതും രോഗ ബാധിതവുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വിനയായി കരിക്കിന്റെ വിളവെടുപ്പും
കേരളത്തിലെ വഴിയോര വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ കരിക്കിന്റെ വിളവെടുപ്പിലുണ്ടായ വർദ്ധനയും നാളികേര ഉത്പാദനത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മുഴുവൻ നാളികേരവും സംഭരിക്കാൻ കേരഫെഡിനെ പ്രാപ്തമാക്കണം. ഏറ്റവും കൂടുതൽ ഉത്പാദനം ലഭിക്കുന്ന ജൂൺ-ജൂലായ് മാസങ്ങളിൽ നല്ല വില ലഭിച്ചാലേ കർഷകർക്ക് പ്രയോജനമുള്ളൂ. നാളികേര കൃഷിക്കാരെ ഉത്പാദനം ഏറ്റവും കൂടുതലുള്ള സമയത്ത് സഹായിക്കാനും മുഖ്യമന്ത്രിയും,കൃഷിമന്ത്രിയും അടിയന്തരമായി ഇടപെടണം-
പി.ടി. ജോസ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺ( എം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |