ചെന്നൈ: വരുന്ന ഞായറാഴ്ചയാണ് പി. മമതാബാനർജിയും എം.എ. സോഷ്യലിസവും തമ്മിലുള്ള വിവാഹം. പശ്ചിമ ബംഗാളിലെ മമതയല്ല. ഇത് തമിഴ്നാട്ടുകാരി മമത. സേലത്ത് നടക്കുന്ന വിവാഹച്ചടങ്ങിൽ കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിവർ സാക്ഷികളാകും. ഒപ്പം 'കുട്ടി" മാർക്സിസവുമുണ്ടാകും. മമതയുടെ വിവാഹക്കത്ത് സോഷ്യൽമീഡിയയിൽ വൈറലായിരിക്കയാണ്. സേലത്തെ സി.പി.ഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ് എ.മോഹൻ. 18–ാം വയസ് മുതൽ പാർട്ടിപ്രവർത്തനകനാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്മ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസിനെ വേദനിപ്പിച്ചതോടെയാണ് തന്റെ മക്കൾക്ക് കമ്മ്യൂണിസവുമായി ബന്ധപ്പെട്ട പേരിടാൻ മോഹൻ തീരുമാനിച്ചത്. മൂന്നു ആൺകുട്ടികളാണ് മോഹന്. കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നവർക്ക് പേരിട്ടു. കമ്മ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേർന്ന് ആഭരണ നിർമാണശാല നടത്തുന്നു. മൂവരും കടുത്ത പാർട്ടി അനുഭാവികൾ. ലെനിനിസം തന്റെ മകന് മാർക്സിസം എന്നാണ് പേരിട്ടിരിക്കുന്നത്. കോൺഗ്രസ് അനുഭാവികളുടെ കുടുംബത്തിൽ നിന്നാണ് വധു മമതാബാനർജിയുടെ വരവ്. മമത ബാനർജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളിൽ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകൾക്ക് നൽകിയതെന്നു വധുവിന്റെ കുടുംബം പറയുന്നു. വളരെ ലളിതമായി നടക്കുന്ന വിവാഹച്ചടങ്ങിൽ സി.പി.ഐ നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |