പത്തനംതിട്ട : കേന്ദ്രസംസ്ഥാന സർക്കാരുകൾ രാജ്യത്ത് നികുതി ഭീകരത നടപ്പാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ പെട്രോൾ പമ്പിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വിലകൂടുന്നതുകൊണ്ടല്ല ഇന്ത്യയിൽ ഇന്ധനവില കൂടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അടിസ്ഥാന വിലയേക്കാൾ കൂടുതൽ നികുതിയാണ് കേന്ദ്രസർക്കാർ ഈടാക്കുന്നത്. സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാൻ തയ്യാറല്ല. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ 28 ശതമാനം നികുതിയേ ഈടാക്കാൻ കഴിയൂ എന്നുള്ളതുകൊണ്ടാണ് ഇവർ ഒളിച്ചുകളിക്കുന്നത്. തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് സംസ്ഥാന സർക്കാർ തെളിയിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ അനീതിക്കെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ. ഷൈലാജ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങളായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ റജി തോമസ് ഡി.സി.സി ഭാരവാഹികളായ സതീഷ് ചാത്തങ്കേരി, വി.ആർ.സോജി, അനിൽ തോമസ്, ജേക്കബ് പി.ചെറിയാൻ ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ മണ്ഡലം പ്രസിഡന്റ് അജിതമ്പാൻ, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |