വാഷിംഗ്ടൺ: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് യു.എസ് അനുമതി നൽകില്ല. രാജ്യത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നിഷേധിച്ചത്. കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന്റെ യു.എസിലെ പങ്കാളിയായ ഓക്യുജെനാണ് അനുമതി തേടി യു.എസ് സർക്കാറിനെ സമീപിച്ചത്. ഓക്യുജെന്നിനോട് വാക്സിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ തേടിയെന്നാണ് റിപ്പോർട്ട്. കൊവാക്സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ഭാഗിക വിവരങ്ങൾ മാത്രമാണ് കമ്പനി യു.എസ് സർക്കാറിന് സമർപ്പിച്ചതെന്നും ഇതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നുമാണ് സൂചന.
വാക്സിൻ വിതരണത്തിനായി ബിഎൽഎ നേടാനുള്ള നടപടി വൈകാതെ വീണ്ടും ആരംഭിക്കുമെന്ന് ഓക്യുജെൻ വ്യക്തമാക്കി. ഒരു ഉത്പന്നത്തിന് പൂർണ ഉപയോഗാനുമതി നൽകുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സംവിധാനമാണ് ബിഎൽഎ. അധികവിവരം ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകുമെന്നും കമ്പനി വ്യക്തമാക്കി. ഡെൽറ്റ വകഭേദമുൾപ്പെടെ കൊവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് കൊവാക്സിനെന്നും ഓക്യുജെൻ അവകാശപ്പെട്ടു.
കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ഭാരത് ബയോടെകിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കണമെങ്കിൽ മൂന്നാംഘട്ട പരീക്ഷണം വിജയിക്കേണ്ടതുണ്ട്. ലോകരാജ്യങ്ങളുടെ പരിഗണനയിലുള്ള വാക്സിൻ പാസ്‌പോർട്ടിനായി കൊവാക്സിനെ പരിഗണിക്കണമെങ്കിൽ ലോകാരോഗ്യസംഘടനുടെ അനുമതി ആവശ്യമാണ്
അതേസമയം കാനഡയിൽ കൊവാക്സിന്റെ വാണിജ്യാടിസ്ഥാനത്തിനുള്ള വിതരണാവകാശം നേടിയതായും കാനഡയിലെ ആരോഗ്യവകുപ്പുമായി വിതരണം സംബന്ധിച്ച ചർച്ച നടത്തിവരികയാണെന്നും ഓക്യുജെൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് ഡെൽറ്റ വകഭേദം അതീവ അപകടകാരി : ആന്റണി ഫൗചി
ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന കൊവിഡിന്റെ ഡെൽറ്റ വകഭേദം അതീവ അപകടകാരിയാണെന്ന് യു.എസിലെ പ്രമുഖ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി. മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം പടർന്ന് പിടിക്കുന്ന ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ആൽഫാ വകഭേദത്തിനെതിരെ നിലവിലുള്ള വാക്സിനുകൾ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനുകളുടെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നത് വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വൈറസ് പ്രതിരോധ നടപടികളെ കുറിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടത്തി വരികയാണെന്നും ഫൗചി പറഞ്ഞു. അതേ സമയം വാക്സിൻ വിതരണത്തിൽ മികച്ച നേട്ടം കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞെന്നും രാജ്യത്ത് പ്രായപൂർത്തിയായവരിൽ 64 ശതമാനത്തോളം ജനങ്ങൾ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായും ഫൗചി അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |