കൊച്ചി: വയനാട്ടിലെ മുട്ടിലിൽ സർക്കാർ ഉത്തരവിന്റെ മറവിൽ നടത്തിയ മരംകൊള്ള റവന്യൂ ഭൂമിയിലായതിനാൽ കേന്ദ്ര സർക്കാരിന് നടപടി സാദ്ധ്യല്ലെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. വനഭൂമിയിലാണെങ്കിലേ കേന്ദ്രത്തിന് ഇടപെടാനാകൂ. അതേസമയം, മരംമുറിയുടെ മറവിൽ കള്ളപ്പണം ഒഴുക്കിയോ എന്ന് ഇ.ഡിക്കോ, സി.ബി.ഐക്കോ അന്വേഷിക്കാം.
മരംകൊള്ളയെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നോട്ടീസിന് മറുപടി നൽകാനേ സംസ്ഥാനത്തിന് ബാദ്ധ്യതയുള്ളൂ.
വനവും പരിസ്ഥിതിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധികാരമുള്ള ഭരണഘടനയുടെ കൺകറന്റ് പട്ടികയിലാണ്. വനഭൂമിയിൽ കേന്ദ്രത്തിന് വിപുലമായ അധികാരങ്ങളുണ്ട്. മുട്ടിൽ ഉൾപ്പെടെ റവന്യൂ ഭൂമിയിൽ ഭൂപതിവ് ചട്ടം ലംഘിച്ചാണ് 101 മരങ്ങൾ വെട്ടിയത്. അതിനാൽ കേസിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവ് പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ മരമാണ് മുറിച്ചത്. കേരള ലാൻഡ് അസൈൻമെന്റ് ആക്ടും 1960ലെ ട്രീസ് പ്രിസർവേഷൻ ആക്ടും ലംഘിച്ചാണ് മരങ്ങൾ വെട്ടിയത്. നടപടി സ്വീകരിക്കാൻ സംസ്ഥാനത്തിനാണ് അധികാരം.
വിശദീകരണം മതി
മരംകൊള്ള കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് ചോദിക്കാനേ കേന്ദ്രത്തിന് കഴിയൂവെന്ന് വേൾഡ് മലയാളി കൗൺസിലിന്റെ പരിസ്ഥിതിവിഭാഗം കൺവീനർ അഡ്വ.ശിവൻ മഠത്തിൽ പറഞ്ഞു. മറുപടി നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. റിപ്പോർട്ടിന്മേൽ പരാമർശങ്ങൾ നടത്താനല്ലാതെ നടപടികൾക്ക് കഴിയില്ല. അതേസമയം, മരംകൊള്ള വനഭൂമിയിലായിരുന്നെങ്കിൽ വകുപ്പ് സെക്രട്ടറിയെവരെ വിചാരണചെയ്ത് ജയിലിലടയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്.
കള്ളപ്പണം അന്വേഷിക്കുന്നു
മരംകൊള്ളയിൽ കള്ളപ്പണം വിനിയോഗിച്ചോയെന്ന് അറിയാൻ മരം വെട്ടിയെടുത്തവരെയും പങ്കാളികളായ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാനുള്ള നടപടികൾ കോഴിക്കോട്ടെ ഓഫീസ് മുഖേന ഇ.ഡി ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ കേസെടുത്ത് അന്വേഷിക്കാനാണ് ന്യൂഡൽഹിയിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം.
മരംമുറിയിൽ വനംവകുപ്പിന് പങ്കില്ല: മന്ത്രി ശശീന്ദ്രൻ
മരംമുറി വിഷയത്തിൽ വനം വകുപ്പിന് യാതൊരു പങ്കുമില്ലെന്നും റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചതെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഉത്തരവിറക്കിയതും റദ്ദാക്കിയതുമൊക്കെ റവന്യൂ വകുപ്പാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനം വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത വന മേഖലകളിൽ നിന്ന് ഒരു കഷണം മരംപോലും നഷ്ടപ്പെട്ടിട്ടില്ല. പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചിട്ടുള്ളത്. തടികൾ കൊണ്ടുപോകുന്നതിനാണ് വനം വകുപ്പിന്റെ അനുമതി വേണ്ടത്. അതിന് വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിന്നോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും. ക്രമക്കേട് കണ്ടെത്തിയതും വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ്. കേന്ദ്ര സർക്കാർ ഇൗ വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ആര് അന്വേഷിച്ചിക്കുന്നതിലും പ്രശ്നമില്ല.
അന്വേഷണസംഘത്തിൽ നിന്ന് ഡി.എഫ്.ഒ ധനേഷ് കുമാറിനെ മാറ്രിയതിനെപ്പറ്രി അറിയില്ല. അതേക്കുറിച്ച് അന്വേഷിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്തത് സംബന്ധിച്ച് വനംവകുപ്പിന് അന്വേഷിക്കാനാകുമോ എന്നറിയില്ല. അതിന്റെ സാദ്ധ്യതകൾ പരിശോധിക്കും. മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെ 2020 ജൂണിൽ കണ്ടിട്ടുണ്ട്. മാംഗോ മൊബൈൽ ഫോണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടാണ് വന്നു കണ്ടത്. തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് അവരെ അറിയിച്ചു. അവരിൽ നിന്ന് നിവേദനം സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവർക്ക് ഒരു സഹായവും ചെയ്തിട്ടില്ല. ഉത്തരവിറക്കിയശേഷം തന്നെ ആരും കണ്ടിട്ടില്ല. വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയ ശേഷം സമഗ്ര അന്വേഷണം വേണമെങ്കിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |