ബീജിംഗ്: സായുധസേനയെ വിമർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി ചൈന. അടുത്തിടെ ഇന്ത്യ-ചൈന സംഘർഷത്തിൽ സൈന്യത്തെ വിമർശിച്ച് ചില ചൈനീസ് മാദ്ധ്യമങ്ങളും യൂട്യൂബർമാരും വാർത്ത നൽകിയതോടെയാണ് ഇതിനെതിരെ ചൈനീസ് ഭരണകൂടം പുതിയ നിയമം നടപ്പിലാക്കിയത്.
പുതിയ നിയമപ്രകാരം ചൈനയിലെ ഒരു സംഘടനയോ, വ്യക്തിയോ സൈനികരെ അവഹേളിക്കാനോ, സൈന്യത്തിന് അപമാനമുണ്ടാക്കാനോ സായുധസേനാംഗങ്ങളുടെ കീർത്തിക്ക് ദോഷം വരുന്ന തരത്തിൽ പെരുമാറാനോ പാടില്ല. സർക്കാർ നിയന്ത്രണത്തിലുളള സിൻഹുവാ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്‌റ്റാന്റിംഗ് കമ്മിറ്റി ഇത് അംഗീകരിച്ചതോടെ വ്യാഴാഴ്‌ച പുതിയ നിയമം പാസായി. ചൈനയിൽ 2018ൽ പാസാക്കിയ നിയമപ്രകാരം ദേശീയ നായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നത് കുറ്റകരമാണ്. ഈ നിയമത്തിനൊപ്പമാണ് പട്ടാളത്തെ അപമാനിക്കുന്നതും കുറ്റകരമാക്കിയ നിയമം ചേർക്കുക.
മുൻപ് ലഡാക്കിൽ ഇന്ത്യയുമായുളള സംഘർഷത്തിൽ ചൈന റിപ്പോർട്ട് ചെയ്‌തതിലും കൂടുതൽ സൈനികർ കൊല്ലപ്പെട്ടുവെന്ന വിവരം പങ്കുവച്ച യുട്യൂബറെ ചൈന എട്ട് മാസത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ക്വി സിമിംഗ് എന്ന 25 ലക്ഷം ഫോളോവർമാരുളള യൂട്യൂബറെയാണ് ശിക്ഷിച്ചത്. പൊതു പോർട്ടലുകളിൽ ക്ഷമാപണം നടത്തണമെന്നും ദേശീയ മാദ്ധ്യമങ്ങളിലും പത്ത് ദിവസം ക്ഷമാപണം നടത്തണമെന്നും ശിക്ഷയിലുണ്ടായിരുന്നു.
അന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്നും 20 പേർ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എത്രപേർ മരിച്ചുവെന്നത് ചൈന മാസങ്ങൾക്ക് ശേഷമാണ് അറിയിച്ചത്. നാലുപേരാണ് തങ്ങളുടെ ഭാഗത്ത് മരിച്ചതെന്നായിരുന്നു ചൈനയുടെ വാദം. സൈനികരെ അപമാനിക്കുന്ന സംഭവങ്ങളിൽ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യാൻ അഭിഭാഷകരെ അനുവദിക്കുന്നതായും പുതിയ നിയമത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |