പാലക്കാട്: കാലവർഷം ശക്തമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഒന്നാംവിളയ്ക്ക് കനാൽ വെള്ളം ലഭ്യമാക്കിയതോടെ ജില്ലയിൽ പല ഭാഗത്തും ഞാറുനടീൽ പ്രവർത്തികൾ സജീവമായി. തുടക്കത്തിൽ നല്ല മഴ ലഭിച്ചതിനാൽ പൊടിവിത നടത്തുന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം കർഷകരും ഞാറ് പാകുകയാണ് ചെയ്തത്.
നടീൽ സമയമായപ്പോൾ കാലവർഷം ശക്തമാകാത്തത് മൂലം ഞാറ് ഉണക്കുഭീഷണിയുടെ വക്കിലായതോടെ മലമ്പുഴ ഇടത്-വലത് കനാൽ വഴി വെള്ളം ലഭ്യമാക്കിയാണ് നടീലിന് തയ്യാറെടുപ്പ് നടത്തിയയത്. നിലവിൽ മാത്തൂർ, കുഴൽമന്ദം, കുത്തനൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് നടീൽ ആരംഭിച്ചത്.
ലോക്ക് ഡൗണിനിടെ നടീൽ സജീവമാകുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് കർഷകർ. കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ വൈകുന്നതും തിരിച്ചടിയാകുന്നു. നിലവിൽ ഗ്രാമീണ മേഖലയിലെ സ്ത്രീ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാത്ത അന്യസംസ്ഥാന തൊഴിലാളികളുമാണ് നടീൽ നടത്തുന്നത്. ഞാറുനടാൻ വൈകിയാൽ മൂപ്പുകൂടി നശിക്കും. കൂടാതെ ഞാറുകളിൽ മഞ്ഞളിപ്പും ബാധിക്കും. പൊടിവിത പാടങ്ങളിൽ കളശല്യം വ്യാപകമാണ്. കള പറിച്ചു മാറ്റിയില്ലെങ്കിൽ വിളവില്ലാതാകും.
തൊഴിലാളി കൂട്ടായ്മ രംഗത്ത്
തൊഴിലാളി ക്ഷാമം ഇല്ലാതിരിക്കാൻ കർഷകർക്ക് സഹായമായി തൊഴിലാളി കൂട്ടായ്മ രംഗത്ത്. കർഷക മുന്നേറ്റ സംഘത്തിന്റെ നേതൃത്വത്തിൽ കുഴൽമന്ദം, കുത്തനൂർ മേഖല കേന്ദ്രീകരിച്ചാണ് 260 പേരടങ്ങുന്ന തൊഴിലാളി കൂട്ടായ്മ രംഗത്തിറങ്ങിയത്.
നടീൽ പ്രവർത്തനമാണ് കൂട്ടായ്മ ഇപ്പോൾ ചെയ്യുന്നത്. കരാറടിസ്ഥാനത്തിൽ ഏക്കറിന് 4000 രൂപ നിരക്കിലാണ് ജോലി ഏറ്റെടുക്കുന്നത്. അതിഥി തൊഴിലാളികൾ 200 പേരും കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകളും തൊഴിൽ നഷ്ടപ്പെട്ട പുരുഷന്മാർ ഉൾപ്പെടെ 60 പേരുമാണ് കൂട്ടായ്മയിലുള്ളത്. 45 മുതൽ 60 വയസ് വരെയുള്ളവർ സംഘത്തിലുണ്ട്.
ആവശ്യമെങ്കിൽ കർഷകർ 9495093190 എന്ന നമ്പറിൽ വിളിച്ചാൽ ജില്ലയിലെ ഏതു പ്രദേശത്തേക്കും തൊഴിലാളികളെ ലഭ്യമാക്കും.
നിലവിൽ 400 ഏക്കറോളം നടീൽ പൂർത്തിയാക്കി കഴിഞ്ഞു. സാധാരണ ഒരേക്കറിന് 6000 രൂപ ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ തൊഴിലാളി കൂട്ടായ്മ കർഷകർക്ക് വലിയ ആശ്വാസമാണ്.
-സജീഷ് കുത്തനൂർ, കർഷക മുന്നേറ്റ സംഘം ഭാരവാഹി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |