ന്യൂഡൽഹി: വയനാട്ടിലെ മുട്ടിൽ മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയ കേസിൽ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ബി.ജെ.പി ഉടൻ പ്രക്ഷോഭം തുടങ്ങുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.
മരംമുറിക്കൽ നടന്ന ഇടുക്കി, കാസർകോട്,തൃശൂർ മേഖലകൾ നാളെ സംസ്ഥാന നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ സന്ദർശിക്കും. കേരളത്തിൽ വീരപ്പന്റെ ഭരണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമായി ഇങ്ങനൊരു തീരുമാനമെടുക്കാനാകില്ല. മന്ത്രിസഭ വിഷയം ചർച്ച ചെയ്തിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കർഷകരെ സഹായിക്കാനായിരുന്നെങ്കിൽ മൂന്നുമാസത്തിന് ശേഷം ഉത്തരവ് റദ്ദാക്കിയത് എന്തിനാണ്. കൊവിഡ് കാലത്ത് മരം പെരുമ്പാവൂരിലെത്തിച്ചെങ്കിൽ സർക്കാർ സംവിധാനങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ടാകും. ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല. പഴയ വനംമന്ത്രിയും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനും മൗനം തുടരുന്നതിൽ ദുരൂഹതയുണ്ട്. പരിസ്ഥിതി സ്നേഹിയായ സി.പി.ഐ നേതാവ് ബിനോയ് വിശ്വം മറുപടി പറയണം.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ മൂന്നംഗ സമിതി ഉണ്ടാക്കിയെന്ന വാർത്ത ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |