കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിൽ കൊവിഡിന്റെ അതിതീവ്ര വ്യാപനം ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും ഭീതിയിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറുകടന്നത് അതിതീവ്ര വ്യാപനത്തിന്റെ സൂചനയാണ് നൽകുന്നത്.
രോഗ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിതർ ഉള്ള വീടുകളിലുള്ളവർ പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മിക്ക വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെങ്കിലും രോഗബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. കൊവിഡിന്റെ ആദ്യതരംഗത്തിൽ പ്രമാടത്തും സ്ഥിതി ആശങ്കാജനകമായിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണ വിധേയമായി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നത്. നിരവധി കൊവിഡ് മരണങ്ങളും ഇതിനോടകം ഉണ്ടായി. ഒരു കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീടുകളുമുണ്ട്.
9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് പ്രമാടം.19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത് അമ്പതിനായിരത്തോളം ജനസംഖ്യയുണ്ട്. ഇതിൽ 9 വാർഡുകൾ പൂർണ്ണമായും കണ്ടെയ്മെന്റ്
സോണാണ്. മറ്റ് വാർഡുകളിലെ ചില മേഖലകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണമാണ്. യാത്രകൾക്കും നിയന്ത്രണമുണ്ട്.
10,201 ആളുകൾ ഇതുവരെ പ്രതിരോധ വാക്സിൻ എടുത്തു.
നിയന്ത്രണം കർശനമാക്കി
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.
അടിയന്തര സാഹചര്യം, വിവാഹം, മരണം എന്നിവ ഒഴികെയുള്ള യാത്രകൾ നിരോധിച്ചു. 10 നും 60 വയസിനും ഇടയിലുള്ളവർ
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അവശ്യ വസ്തുക്കൾ വാങ്ങാൻ പോകുന്നവർ കൈയിൽ റേഷൻ കാർഡ് കരുതണം. രാത്രി ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങളും അക്ഷയകളും പ്രവർത്തിക്കാൻ പാടില്ല.
വ്യാപാര സ്ഥാപനങ്ങൾ രണ്ട് വരെ
പഞ്ചായത്തിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായി നിജപ്പെടുത്തി. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
ആകെ ചികിത്സയിലുള്ളവർ : 116
ഡി.സി.സിയിൽ കഴിയുന്നവർ : 33
ഹോം ഐസൊലേഷൻ : 74
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |