കോഴിക്കോട് : ഓൺലൈൻ പഠനം മുടങ്ങുമോ എന്നോർത്ത് വിദ്യാർത്ഥികൾ വിഷമിക്കേണ്ട, വിദ്യാശ്രീയിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അടുത്ത മാസം ലാപ് ടോപ്പ് നൽകുമെന്ന് കെ.എസ്.എഫ്.ഇ. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതിയിൽ ജില്ലയിൽ അപേക്ഷിച്ച 8000 പേർക്കും ലാപ്ടോപ്പ് എത്തിക്കാനുളള നടപടിക്രമങ്ങൾ പൂർത്തിയായതായി കെ.എസ്.എഫ്.ഇ അധികൃതർ അറിയിച്ചു. ആദ്യഘട്ട വിതരണത്തിനായി കെ.എസ്.എഫ്.ഇയുടെ പ്രാദേശിക ശാഖകളിൽ എത്തിയ 809 ലാപ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകി കഴിഞ്ഞു. കൊക്കോണിക്സ്, എയ്സർ കമ്പനികളുടെ ലാപ് ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ കൊക്കോണിക്സിന്റെ 253 ലാപ്ടോപ്പുകളും എയ്സറിന്റെ 556 ലാപ്ടോപ്പുകളുമാണ് ഉളളത്. 500 രൂപ വീതം 30 തവണകളായി കെ.എസ്.എഫ്.ഇയിൽ അടച്ച് ലാപ്‌ടോപ്പ് സ്വന്തമാക്കാവുന്ന പദ്ധതിയാണ് വിദ്യാശ്രീ. സംസ്ഥാനത്ത് ഇതുവരെ 93043 പേരാണ് ഇതിനായി അപേക്ഷ നൽകിയത്. എച്ച്.പിയുടെയും ലെനോവയുടെയും ലാപ്‌ടോപ്പുകൾ കൂടി എത്തുന്നതോടെ മുഴുവൻ അപേക്ഷകർക്കും ലാപ്ടോപ്പ് നൽകാനാവുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.എഫ്.ഇ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ, കുടുംബശ്രീ, കെ.എസ്.എഫ്.ഇ സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്കായി വിദ്യാശ്രീ പദ്ധതി ആരംഭിച്ചത്. പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് 14, 000 രൂപയ്ക്ക് ലാപ്‌ടോപ്പ് നൽകുന്നതാണ് പദ്ധതി. മുടങ്ങാതെ ആദ്യ മൂന്ന് തവണ തുക അടച്ചവർക്കാണ് ലാപ്‌ടോപ് ലഭിക്കുക.
കമ്പനികൾക്ക് കെ.എസ്.എഫ്.ഇ നൽകിയ ഓർഡർ
എച്ച്.പി -3795
ലെനോവോ - 2976
കൊക്കോണിക്സ് - 349
എയ്സർ - 638
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |