രാജസ്ഥാനിലെ ബിക്കാനെർ എന്ന ചെറു ഗ്രാമത്തിൽ ജനിച്ച് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കേരളത്തിലെത്തി സ്വപ്രയത്നം കൊണ്ടു മലയാളികളെയും മലയാള ഭാഷയെയും ഹൃദയത്തോട് ചേർത്തു പിടിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. അദ്ദേഹം ജീവിതാനുഭവങ്ങൾ ചൂണ്ടുപലകയാക്കി രചിച്ച പുസ്തകമാണ് 'വൈകും മുൻപേ." സ്വന്തം ജീവിതാനുഭവങ്ങളും എക്സൈസ് കമ്മിഷണർ ആയിരിക്കെ 650 തോളം സ്കൂളുകളിലും കോളേജുകളിലും നടത്തിയ ബോധവത്കരണ ക്ലാസുകളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റുമായി നടത്തിയ അഭിമുഖങ്ങളിലും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും ചിന്താശലകങ്ങളും കോർത്തിണക്കിയതാണ് പുസ്തകം.
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനും ദൃഢതയ്ക്കും സമ്മർദ്ദമില്ലാത്ത ബാല്യം നൽകുന്ന സംഭാവന ചെറുതല്ലെന്നും, വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ മാർഗത്തിലൂടെയും വേണം കുട്ടികളെ നയിക്കേണ്ടതെന്നും തന്റെ അനുഭവങ്ങളിലൂടെ അദ്ദേഹം സമർത്ഥിക്കുന്നു. പ്ലസ് ടു പാസായ ഏകമകൻ തുടർപഠനത്തിനായി അനിമേഷൻ ഡിപ്ലോമ കോഴ്സ് മതിയെന്നു പറഞ്ഞപ്പോൾ പഠിത്തത്തിൽ ഗോൾഡ് മെഡലിസ്റ്റും ഐ. പി.എസ് ഉദ്യോഗസ്ഥനുമായ പിതാവ് സമ്മതം മൂളുകയാണുണ്ടായത് . ഇന്നു ചത്രസാൻ സിംഗ്, അനിമേഷൻ ആർട്ടിസ്റ്റ് എന്ന് ഗൂഗിളിൽ തിരഞ്ഞാൽ തനിക്ക് തെറ്റുപറ്റിയില്ലെന്ന് കാലം തെളിയിച്ചതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ സ്വബോധത്തോടെയുള്ള ശ്രമങ്ങളാൽ പരിഹരിക്കപ്പെടുകയും സമ്മർദ്ദങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന ' കോപ്പിങ് മെക്കാനിസം " ഫലവത്താണെന്നു സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം ശരിവയ്ക്കുന്നു. 16 വയസു വരെ സ്ഫുടമായി ഉച്ചരിക്കാൻ പറ്റാത്ത അവസ്ഥയും കുട്ടികളുടെ പരിഹാസവും ഇരട്ടപ്പേര് വിളിയും ഋഷിരാജ് സിംഗിന് സമ്മാനിച്ച നിരാശ ചെറുതല്ലായിരുന്നു. ഒരിക്കൽ തന്റെ എല്ലാമായ അമ്മയോടു സങ്കടം പറഞ്ഞപ്പോൾ മകൻ പറയുന്നത് മുഴുവനായി തനിക്കു മനസിലാകുന്നുവെന്ന അമ്മയുടെ ഒറ്റ മറുപടി അദ്ദേഹത്തിൽ ജനിപ്പിച്ച ആത്മവിശ്വാസം ജീവിതത്തിൽ പുതിയ ദിശബോധം സൃഷ്ടിക്കുകയായിരുന്നു.
കൗമാര പ്രായത്തിലുള്ള ഒരു കുട്ടിയോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത അവനെ അയൽപ്പക്കത്തെ കുട്ടികളോടോ ബന്ധുക്കളുടെ കുട്ടികളോടോ സഹോദരങ്ങളോടോ താരതമ്യം ചെയ്യുകയാണ്. അടുത്തിടെ നടത്തിയ നാഷണൽ മെന്റൽ ഹെൽത്ത് സർവേയിൽ ഇന്ത്യയിൽ 13 നും 17 നുമിടയിൽ ഒരു കോടിയോളം കുട്ടികൾക്ക് വിഷാദരോഗമുണ്ടെന്നും ആരോടെങ്കിലും പങ്കുവച്ചാൽ തീരുന്നതാണ് പ്രശ്നങ്ങളിൽ അധികവുമെന്നും അടിവരയിട്ട് രേഖപ്പെടുത്തുന്നു.
സ്കൂൾ തലത്തിൽ പി.ടി.എ മീറ്റിംഗുകളിൾ ചർച്ചചെയ്തു പരിഹരിക്കാൻ പര്യാപ്തമായ ഒരുപാടു സന്ദേശങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഹൈസ്കൂൾ ക്ലാസുകളിൽ സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കാൻ തയാറായാൽ യുവതലമുറയെ കാർന്നുതിന്നുന്ന മഹാവിപത്തിനെ നേരിടാൻ കൈത്താങ്ങാകും ഈ പുസ്തകം.
ലേഖകന്റെ ഫോൺ : 9847862420
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |