പാലക്കാട്: ചരക്കുനീക്കത്തിന് ഓൺലൈനിൽ പണമടയ്ക്കുന്നതിന് സംവിധാനമേർപ്പെടുത്തിയതിന് പുറമേ ഗുഡ്സ് ട്രെയിനുകളുടെ വേഗത കൂട്ടി റെയിൽവേ. നിലവിൽ ദക്ഷിണ റെയിൽവേയുടെ ചരക്കുഗതാഗത വേഗത മണിക്കൂറിന് 30 കിലോ മീറ്ററാണ്. ഇത് 50 കി.മീ ആയി ഉയർത്തി. ഇതോടെ സമയനഷ്ടം ഒഴിവാക്കാനാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ദക്ഷിണ റെയിൽവേ എല്ലായിടത്തും ചരക്ക് ട്രെയിനുകളുടെ വേഗം 50.58 കി.മീ ആയി നിജപ്പെടുത്താൻ നേരത്തെ തീരുമാനിച്ചെങ്കിലും പ്രാവർത്തികമായില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചർ സർവീസ് പകുതിയിലേറെ നിലയ്ക്കുകയും ചരക്ക് കയറ്റുമതിയിൽ വരുമാനം വർദ്ധിക്കുകയും ചെയ്തതോടെയാണ് ചരക്ക് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് റെയിവേ പദ്ധതിയിട്ടത്.
ഇതിന്റെ ഭാഗമായി ബിസിനസ് ഡെലവപ്പ്‌മെന്റ് യൂണിറ്റ് (ബി.ഡി.യു) രൂപീകരിച്ചതോടെയാണ് ഓൺലൈൻ സംവിധാനവും വേഗത കൂട്ടുന്നതിനും സാധിച്ചത്. റെയിൽ ക്രോസുകളുള്ള സ്ഥലങ്ങളിലും അനുയോജ്യമായ വേഗം ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കി.
ബി.ഡി.യു.വിന്രെ പ്രാഥമിക ലക്ഷ്യം റെയിൽവേയെ വ്യവസായത്തിലേക്കും വ്യാപാരത്തിലേക്കും അടുപ്പിക്കുകയാണ്. അതുപോലെ ബൾക്ക് ഇതര ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിലെ പങ്ക് വർദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ജിപ്സം, ക്ലിങ്കർ, കൊയ്ത്തു യന്ത്രങ്ങൾ, വാഹനങ്ങൾ മുതലായവയുടെ ചരക്ക് നീക്കം പിടിച്ചെടുക്കുന്നതിൽ ബി.ഡി.യു റെയിൽവേയ്ക്ക് ഏറെ സഹായകരമായതായി പാലക്കാട് ഡിവിഷൻ പി.ആർ.ഒ എം.കെ.ഗോപിനാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |