തിരുവനന്തപുരം: അനശ്വര നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന ജീവചരിത്ര സിനിമ (ബയോപിക്) കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയെങ്കിലും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറ പ്രവർത്തകർ. രണ്ടു വർഷം മുൻപ്, സത്യന്റെ ചരമവാർഷിക ദിനത്തിൽത്തന്നെയാണ് ജയസൂര്യ സത്യനായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറിൽ ചിത്രീകരണം തുടങ്ങി, ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി.
സെറ്റുകളുടെ പണി തുടങ്ങുന്നതിനു മുൻപേ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന കെ.ജി. സന്തോഷും ബി.ടി. അനിൽകുമാറും ചേർന്നാണ്. കമ്മാരസംഭവത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ വിനീഷ് ബംഗ്ളാനാണ് കലാസംവിധാനം.
കൊവിഡ് പ്രതിസന്ധി അകന്നാലുടൻ ജോലികൾ തുടങ്ങാനാകുമെന്നാണ് നിർമ്മാതാവ് വിജയ് ബാബുവിന്റെ പ്രതീക്ഷ. സത്യന്റെ സൈനിക സേവന കാലം ലഡാക്കിലും, പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കാലം തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ചിത്രീകരിക്കുക. ഈ കാലഘട്ടം സിനിമയ്ക്കായി പുന:സൃഷ്ടിക്കണം. ചിത്രത്തിന് പേരിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |