കൊച്ചി: ഡൽഹിയിലെ ചർച്ചകളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ നേടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാൽ നേതൃമാറ്റമുൾപ്പെടെയുള്ള നടപടികൾ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം. ഭിന്നത രൂക്ഷമായപ്പോൾ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളെല്ലാം പാർട്ടി പരിപാടികളിൽ സജീവമായത്. ഔദ്യോഗിക വിഭാഗത്തിന് ഇത് കരുത്തായി.
മുരളീധരന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ മരംമുറി നടന്ന മുട്ടിൽ സന്ദർശിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുമായി കെ. സരേന്ദ്രൻ നടത്തിയ ചർച്ചകളെത്തുടർന്ന് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ഒട്ടേറെ സമരപരിപാടികൾക്ക് രൂപംനൽകി. 10ന് നടന്ന പ്രതിഷേധ സമരജ്വാല നിശ്ചയിച്ചതിലും കൂടുതൽ സ്ഥലത്ത് നടന്നത് സുരേന്ദ്രൻ പക്ഷത്തിന് ആശ്വാസമായി.
ശോഭാ സുരേന്ദ്രൻ പ്രതിഷേധജ്വാലയിൽ പങ്കെടുത്തതും, കൊടകര കേസിൽ ധർമ്മരാജൻ 3.50 കോടിയും തന്റെ പണമാണെന്ന് കോടതിയിൽ അപേക്ഷ നൽകിയതും നേതൃത്വത്തിന് ആശ്വാസമായി. കേരള ഘടകത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് നേതൃമാറ്റമില്ലെന്നതിന്റെ സൂചനയായും ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ സർക്കാർ വേട്ടയ്‌ക്കെതിരെ ഇന്ന് തിരുവനന്തപുരത്ത് ധർണ നടത്തും. മരംമുറിക്കെതിരെ നാളെ സംസ്ഥാനത്തെ മുഴുവൻ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |