പൊൻകുന്നം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യസംഭവമാണ് ഒരു സർക്കാർ മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യകിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ച ആ കിറ്റ് സൂപ്പർഹിറ്റായി മാറി. സംസ്ഥാനത്തെ 95 ശതമാനം കുടുംബങ്ങളും കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ കോട്ടയംജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ 100ശതമാനവും കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് ചില റേഷൻകടകളിൽനിന്നും കിട്ടുന്ന വിവരം. റബ്ബർമുതലാളിമാരും ഫാക്ടറി ഉടമകളും കൊച്ചമ്മമാരുമൊക്കെ റേഷൻകടയുടെ മുമ്പിൽ ക്യു നിൽക്കുന്ന അപൂർവ്വ കാഴ്ചകണ്ട് നാട്ടുകാർ മൂക്കത്തു വിരൽ വെച്ചു. എന്നാലും എന്റെ കിറ്റേ.
ആശ്വാസകിറ്റെന്നും ആത്ഭുകിറ്റെന്നും മാന്ത്രികകിറ്റെന്നും പല പേരുകളിലാണ് പലരും കിറ്റിനെ കാണുന്നത്. എന്നാൽ ചില രാഷ്ട്രീയക്കാർ ഇതിന് സുനാമി കിറ്റ് എന്നാണ് പേരിട്ടത്. രണ്ടു തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ കിറ്റെന്ന് കേൾക്കുമ്പോൾതന്നെ പനിച്ചുവിറയ്ക്കുന്നവരുമുണ്ട്. കിറ്റ് തട്ടിപ്പാണെന്നും തന്ത്രമാണെന്നും മന്ത്രമാണെന്നും ചിലരുടെ അഭിപ്രായം.
കിറ്റ് കൊള്ളാം എന്നു പറയുമ്പോഴും അതു കൊടുക്കുന്ന രീതിയിൽ ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാർഡ് ഉടമ റേഷൻകടയിൽ പോയി ക്യു നിന്ന് അവിടുത്തെ മെഷീനിൽ വിരലടയാളം പതിക്കണമെന്ന കരിനിയമം മാറ്റി കാർഡുംകൊണ്ടു വരുന്ന വീട്ടിലെ വേലക്കാരുടെ അടയാളമായാലും മതി എന്നാക്കണം. ചില മുതലാളിമാർ വേലക്കാരെകൂടി കാർഡിൽ ഉൾപ്പെടുത്താൻ നോക്കിയതാണ്. അപ്പോഴാണ് സ്വത്തിന്റെ വീതം അവർക്കുകൂടി കൊടുക്കേണ്ടുവരുമെന്ന നിയമോപദേശം കിട്ടിയത്.
സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണത്തെ വിമർശിക്കുന്ന രാഷ്ട്രീയക്കാരും അതു വാങ്ങാതിരിക്കുന്നില്ല. അതിനും ചില ന്യായങ്ങളുണ്ട്. ഇത് ആരുടേയും ഔദാര്യമല്ല ഞങ്ങളുടെ അവകാശമാണെന്ന് ചിലർ. ഇത് കേന്ദ്രസർക്കാരിന്റേതാണെന്ന് മറ്റു ചിലർ. കിറ്റ് എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ഉഗ്രൻ എന്നു പറയുന്നവരും ആർക്കും വേണ്ടാത്ത കുറെ പയറും കടലയുമെന്ന് പറയുന്നവരുമുണ്ട്.
ഇപ്പോൾ കേൾക്കുന്ന പുതിയ വാർത്ത കിറ്റ് വേണ്ടാത്തവർ സ്വയം പിന്മാറണമെന്ന്. ആരാണ് മാറേണ്ടത്? ലക്ഷങ്ങൾ മാസശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരോ, റബ്ബർമുതലാളിമാരോ സ്വർണ്ണക്കടകളും സൂപ്പർമാർക്കറ്റുകളും മറ്റും നടത്തുന്നവരോ, പാവപ്പെട്ട ബാർ ഉടമകളോ ഇത്തരക്കാർക്ക് റേഷൻകടയുടെ പടി ചവിട്ടാൻ കിട്ടിയ അപൂർവ്വ അവസരം ഇല്ലാതാക്കണോ, ബി.എം.ഡബ്ല്യ,ബെൻസ് തുടങ്ങിയ വിലപിടിപ്പുള്ള കാറുകൾ മുമ്പിൽ വിശ്രമിക്കുമ്പോൾ റേഷൻകടകൾക്കുതന്നെ ഒരു തലയെടുപ്പൊക്കെ ഉണ്ടാവില്ലേ? ഇതൊക്കെയാണോ ഒഴിവാക്കേണ്ടത്?. പ്രതിമാസം മുപ്പതും മുപ്പത്തിഅഞ്ചും കിലോ അരി സൗജന്യമായി ലഭിക്കുന്ന, പെൻഷൻതുക കൃത്യമായി വീട്ടിലെത്തുന്ന ബി.പി.എൽ. കാർഡ് ഉടമകൾക്ക് കിറ്റ് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |