വടകര: കൊവിഡിൽ വീണ ലോക്ക് അഴിയാതായതോടെ പ്രതിസന്ധിയിൽ വിയർക്കുകയാണ് ഫോട്ടോ-വീഡിയോഗ്രഫി മേഖലയിലുളളവർ. കോടികൾ മുതൽ മുടക്കി സ്ഥാപിച്ച കളർ ലാബുകൾ, സ്റ്റുഡിയോകൾ, ഫോട്ടോ ഫ്രെയ്‌മിംഗ് സെക്ഷൻ, ലക്ഷങ്ങൾ വില മതിക്കുന്ന കാമറകൾ എന്നിവയെല്ലാം നശിക്കുകയാണ്. സ്റ്റുഡിയോകളെയും ലാബുകളെയും ആശ്രയിച്ച് ജീവിക്കുന്ന പ്രിന്റർമാർ, ആൽബം മേക്കേഴ്‌സ്, ഡിസൈനേഴ്‌സ്, വീഡിയോഗ്രാഫർമാർ തുടങ്ങിയവരെല്ലാം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും. സംസ്ഥാനത്ത് ഏതാണ്ട് രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഫോട്ടോഗ്രഫി മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഈ മേഖല പാടെ തകർന്നിരിക്കുകയാണ്. ലോണെടുത്തും മറ്റും സ്ഥാപനങ്ങൾ നടത്തുന്ന ഭൂരിഭാഗം പേരും ഭാരിച്ച കട ബാധ്യതയിൽ ശ്വാസം മുട്ടുന്നു. ലക്ഷക്കണക്കിന് രൂപ നികുതി കൊടുക്കുന്ന ഫോട്ടോഗ്രഫി മേഖലയ്ക്ക് കൊവിഡ് കാല ഇളവ് നിഷേധിക്കുന്നതിൽ കടുത്ത പ്രതിഷേധമാണ് ഇവർക്കുളളത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സർക്കാർ ഇടപെടൽ അനിവാര്യം
ഫോട്ടോഗ്രാഫർമാരും അനുബന്ധ തൊഴിൽ ചെയ്യുന്നവരും അവരുടെ ആശ്രിതരുമായി ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാണ് നഷ്ടപ്പെടുന്നതെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇതര തൊഴിൽ വിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യം ഒന്നും ഈ മേഖലയിലുളളവർക്കില്ല. നിത്യദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന അവസ്ഥയിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |