കൊല്ലം : കേരള സർവകലാശാല മലയാള വിഭാഗം വകുപ്പ് മുൻ മേധാവിയും സാഹിത്യനിരൂപകനുമായ പ്രൊഫ. ഡോ. ജി. പദ്മറാവു (62) അന്തരിച്ചു. ബൈക്കിൽ യാത്രചെയ്യവേ പങ്ങപ്പാറയിൽ റോഡരികിലെ മരക്കൊമ്പ് ഒടിഞ്ഞു വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ എസ്.എൻ കോളേജുകൾ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ ഫാക്കൽറ്റി ഒഫ് ഓറിയന്റൽ സ്റ്റഡീസ് ഡീൻ, ലെക്സിക്കൻ ചീഫ് എഡിറ്റർ, യു.ജി.സി ഹ്യൂമൻ റിസോഴ്സ് സെന്റർ ഡയറക്ടർ, അന്തർദ്ദേശീയ ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സർവകലാശാല, ഗാന്ധിഗ്രാം റൂറൽ സർവകലാശാല എന്നിവിടങ്ങളിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിരുന്നു. താരതമ്യസാഹിത്യപഠന മേഖലയിൽ മലയാളത്തിലെ ആദ്യപുസ്‌തകം പി.ഒ. പുരുഷോത്തമനുമായി ചേർന്ന് 1985ൽ പ്രസിദ്ധീകരിച്ചു. 75 ലേറെ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. 2016ലെ സി.എൽ. ആന്റണി പുരസ്‌കാരം ലഭിച്ചു.
സംസ്‌കൃത സർവകലാശാല പന്മന കേന്ദ്രം ഡയറക്ടർ ഡോ. എ. ഷീലാകുമാരിയാണ് ഭാര്യ. മക്കൾ: അഗ്നിവേശ് റാവു (ടാറ്റ സ്റ്റീൽസ്, ചെന്നൈ), ആഗ്നേയ് റാവു (കാനറ ബാങ്ക്, മൈനാഗപ്പള്ളി ). മരുമകൾ സ്നിഗ്ദ്ധ. സംസ്കാരം ഇന്ന് രാവിലെ 11.30ന് പേഴുംതുരുത്ത് കുടുംബവീട്ടിലെ വളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |