കൊൽക്കത്ത : കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാപനതോത് കുറഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളും അൺലോക്കിന്റെ പാതയിലാണ്. ഒറ്റയടിക്ക് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയാൽ വൈറസ് വ്യാപനം വീണ്ടും ശക്തമാവുമെന്ന് ഭയന്ന് പടിപടിയായി ഇളവുകൾ അനുവദിക്കുകയാണിപ്പോൾ. ഇത്തരത്തിൽ ഇളവ് അനുവദിച്ചപ്പോൾ ബംഗാൾ സർക്കാരിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്.
ഇന്ന് മുതൽ ബംഗാളിൽ മാളുകൾ തുറന്ന് പ്രവർത്തിക്കുവാൻ സർക്കാർ അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളോടെയാണ് മാളുകളെ പ്രവർത്തിക്കുവാൻ അനുവദിച്ചത്. അതായത് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ 30 ശതമാനം കസ്റ്റമേഴ്സിനേയും 25 ശതമാനം ജീവനക്കാരെയുമാണ് പ്രവേശിപ്പിക്കുവാൻ അനുവദിച്ചത്. എന്നാൽ മാളുകൾ തുറക്കാൻ അനുവദിച്ച സർക്കാർ ജീവനക്കാരും, കസ്റ്റമേഴ്സും എങ്ങനെ അവിടം വരെ എത്തും എന്ന് ചിന്തിച്ചതേ ഇല്ല. കൊൽക്കത്ത നിവാസികൾക്ക് സഞ്ചരിക്കുന്നതിനുള്ള ഒരു സംവിധാനവും നഗരത്തിൽ ഇല്ല എന്നതാണ് കാരണം.
ബംഗാൾ സർക്കാർ നടപ്പിലാക്കിയ കൊവിഡ് 19 മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അന്തർ സംസ്ഥാന ട്രെയിനുകൾ, മെട്രോ സർവീസുകൾ, പബ്ലിക് ബസുകൾ, ടാക്സികൾ എന്നിവയുടെ പ്രവർത്തനം ജൂലായ് ഒന്ന് വരെ നിർത്തിവച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾക്കും, ഓൺലൈൻ ടാക്സികൾക്കും അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് നിരത്തിലിറക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഈ അവസരത്തിൽ മാളുകളിൽ ജനം എത്തുന്നതിന് യാതൊരു മാർഗവും ഇല്ല. നീണ്ട 45 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാളുകൾ തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ ഇളവുകൾ നൽകുമ്പോൾ സർക്കാരിന് പറ്റുന്ന ഇത്തരം അബദ്ധങ്ങൾ മുൻപും ചർച്ചയായിട്ടുണ്ട്. കത്തടിക്കുന്നതിനുള്ള പ്രസുകൾ അടച്ചിട്ടതിനു ശേഷം വിവാഹ ആവശ്യത്തിന് പർച്ചേസ് ചെയ്യാനെത്തുമ്പോൾ ക്ഷണക്കത്ത് കാണിക്കണമെന്ന് കേരള സർക്കാരിന്റെ വിചിത്ര ന്യായവും മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |