കോട്ടയം: കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതി ജൂലായ് 1 ന് നടപ്പാകുമ്പോൾ ആശങ്കമാറാതെ ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. നിയമം അനുശാസിക്കുന്ന രീതിയിലുള്ള യാതൊരു സംവിധാനവും ജില്ലയിൽ ഇല്ല. അടിസ്ഥാന സൗകര്യമൊരുക്കാതെ ധൃതിപ്പെട്ട് നിയമ ഭേദഗതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ഉടമകൾ പറയുന്നു.
അക്രഡിറ്റഡ് പരിശീലനം നേടിയാൽ റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കുമെന്നതാണ് പ്രധാന ആകർഷണമെങ്കിലും രണ്ടേക്കർ ഭൂമിയിൽ ആധുനിക സജ്ജീകരണങ്ങളോടെ വേണം ഇത്തരം കേന്ദ്രങ്ങൾ ഒരുക്കേണ്ടത്. അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‌സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലെ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടേണ്ടി വരും. നിലവിലെ സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ തത്കാലം ബാധിക്കില്ലെങ്കിലും ഭാവി സുരക്ഷിതമല്ലെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.
അക്രഡിറ്റഡ് പരിശീലന കേന്ദ്രങ്ങൾക്ക്
സമതല പ്രദേശത്ത് 2 ഏക്കറും മലയോരത്ത് ഒരു ഏക്കർ ഭൂമിയും നിർബന്ധം
രണ്ട് ക്ലാസ് മുറി, കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജർ
കയറ്റിയിറക്കം പരിശീലിപ്പിക്കാൻ ഡ്രൈവിംഗ് ട്രാക്ക്, വർക്ക് ഷോപ്പ്
സെന്ററിന്റെ അനുമതി 5 വർഷം കൂടുമ്പോൾ പുതുക്കണം
പ്ളസ്ടു യോഗ്യതയുള്ള, 5 വർഷം ഡ്രൈവിംഗ് പരിചയമുള്ളവർക്ക് കേന്ദ്രം തുടങ്ങാം
തുടങ്ങുന്ന വ്യക്തിക്കോ ജീവനക്കാരനോ മോട്ടർ മെക്കാനിക്കിൽ മികവ് തെളിയിച്ച രേഖയുണ്ടാവണം
ആശങ്കയ്ക്ക് കാരണം
പുതിയ മാനദണ്ഡമനുസരിച്ച് ഗ്രൗണ്ടും സംവിധാനവും ഒരുക്കാൻ ലക്ഷങ്ങൾ വേണം
കൊവിഡ് ആഘാതത്തിൽ നിന്ന് മുക്താമാകാത്തത് സാമ്പത്തികമായി തളർത്തും
മേഖലയിലേയ്ക്ക് കുത്തകകൾ കടക്കും. നിലവിലെ ഡ്രൈവിംഗ് സ്കൂളുകൾ പൂട്ടും
ജില്ലയിൽ 167 ഡ്രൈവിംഗ് സ്‌കൂളുകൾ
'' ഡ്രൈവിംഗ് സ്‌കൂളുകൾ സൊസൈറ്റികൾ രൂപീകരിച്ച് അക്രഡിറ്റഡ് സ്‌കൂളുകൾ തുടങ്ങേണ്ടി വരേണ്ടിവരും. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തെ സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം നടപ്പാക്കുന്നതിനെപ്പറ്റിയുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പിനോ ഡ്രൈവിംഗ് സ്കൂളുകൾക്കോ അറിയില്ല. നിയമത്തിലെ നിർദേശങ്ങൾ പ്രകാരം സൗകര്യമൊരുക്കിയാൽ ഡ്രൈവിംഗ് പഠിക്കാനുള്ള ഫീസും കുത്തനെ ഉയരും
എ.എം.ബിന്നു. ജില്ലാ സെക്രട്ടറി, ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |