തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഇക്കൊല്ലം പത്ത് ശതമാനം സീറ്റ് വർദ്ധിപ്പിക്കുമെന്നും പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്റി ആർ.ബിന്ദു പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിലെ ഗുണപരമായ പരിമിതികൾ മറികടന്ന് ലോക സാഹചര്യങ്ങൾക്ക് അനുസൃതമായി സമഗ്ര മാറ്റം കൊണ്ടുവരും. ഇതിന്റെ ഭാഗമായി സിലബസ് പരിഷ്‌കരിക്കുമെന്നും പത്രപ്രവർത്തക യൂണിയന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു.
സർവകലാശാലാ നിയമങ്ങൾ പരിഷ്‌കരിക്കാൻ കമ്മിഷനെ നിയോഗിക്കും. ഗവേഷണത്തിന് പ്രാധാന്യം നൽകി, വിവിധ ധാരകളിലുള്ള പഠനം സാദ്ധ്യമാക്കുന്ന 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇവ പ്രമുഖ ശാസ്ത്രജ്ഞരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും പേരിലായിരിക്കും. സയൻസ് ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിക്കും. കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകും. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കി സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും.
അഫിലിയേറ്റഡ് കോളേജുകളിലെല്ലാം സ്‌മാർട്ട് ക്ലാസ് റൂം ഒരുക്കും. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫ്യൂച്ചർ സ്റ്റഡീസ് തുടങ്ങും. സർവകലാശാല തലത്തിൽ സ്‌കൂൾ ഒഫ് നോളജ്, പെർഫമൻസ് ആൻഡ് ഈസ്തെറ്റിക്സ് എന്ന വിഭാഗം തുടങ്ങും. സർവകലാശാലാ, കോളേജ് ലൈബ്രറികളുടെ ഏകീകൃത പ്രവർത്തനം ഉറപ്പാക്കും. എയ്ഡഡ് കോളേജുകൾക്കുള്ള ചലഞ്ച് ഫണ്ട് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാതെ നടപ്പാക്കും.
പ്രിൻസിപ്പൽ നിയമനങ്ങൾ യു.ജി.സി ചട്ടവും സീനിയോറിട്ടിയും പരിഗണിച്ച് നടപ്പാക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഉണ്ടെങ്കിലും മറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നടത്തുന്നതിന് മൂന്ന് വർഷത്തേക്ക് സർക്കാരിന് ഇടപെടാം എന്ന വ്യവസ്ഥ ആലോചിക്കുന്നുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കും. ട്രാൻസ്‌ജെൻഡറുകൾക്ക് ഭവന വായ്പ, കുറഞ്ഞ പലിശയ്‌ക്ക് മറ്റ് വായ്പകൾ എന്നിവ നൽകുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |