കവരത്തി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ് നടന്നിരുന്നത്. പ്രതിഷേധം ശക്തമായതോടെ നടപടികൾ നിർത്തിവയ്‌ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ലക്ഷദ്വീപിന്‍റെ വികസനത്തിനായാണ് ഭൂമി ഏറ്റെടുക്കുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ലക്ഷദ്വീപ് വികസന അതോറിറ്റിയുടെ കരട് നിയമപ്രകാരമായിരുന്നു നടപടി. എന്നാൽ ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് നീങ്ങിയത്.
വിവാദമായ ഭരണ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പി ഡബ്ല്യു ഡി ഓഫീസിന് എതർവശത്തടക്കം ഇരുപതോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ചുവന്ന കൊടി നാട്ടിയത്. തന്‍റെ ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ അഡ്‌മിനിസ്ടേറ്റർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ റവന്യു വകുപ്പ് വേഗത്തിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |