കോട്ടയം: കാത്തുകാത്തിരുന്ന് സൂപ്പർ സ്റ്റാർ ചിത്രം ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് കാണുന്ന സിനിമാ പ്രാന്തന്റെ മനസായിരുന്നു ഇന്നലെ കുടിയൻമാർക്ക്. കഴിഞ്ഞ തവണത്തെപ്പോലെ ആപ്പിന്റെ പൊല്ലാപ്പില്ലാതെ, ഒന്നര മാസത്തിന് ശേഷം കുപ്പി കിട്ടുമെന്നായപ്പോൾ രാവിലെ ഏഴിന് തന്നെ ആശാൻമാർ ബിവറേജസിന് മുന്നിൽ സ്ഥാനം പിടിച്ചു. സാമൂഹ്യ അകലവും കൂട്ടംകൂടരുതെന്ന കാര്യവുമൊക്കെ മറന്ന് എല്ലാവരും പഴയപടിയായി. ബാറുകൾക്ക് മുന്നിൽ ക്യൂവില്ലെങ്കിലും ബിവറേജസുകളിൽ തിരക്ക് നീണ്ടതോടെ പൊലീസിനും ഇടപേടേണ്ടി വന്നു. ഇന്നലെ രാവിലത്തെ ചില ബിവറേജസ് കാഴ്ചകൾ ഇങ്ങനെ.
രാവിലെ 7, കോടിമത മാർക്കറ്റ്
മാർക്കറ്റിലെ ബിവറേജിൽ രാവിലെ ഏഴിന് തന്നെ അമ്പത് പേരിൽ കൂടുതലുണ്ട്. വരി നിൽക്കാനുള്ള ബാരിക്കേഡുകൾ നിറഞ്ഞ് ക്യൂ പുറത്തേയ്ക്ക് നീണ്ടു. സമയം കഴിയുംതോറും ക്യൂവിന്റെ നീളവും കൂടി. ഒമ്പതേമുക്കാലോടെ ജീവനക്കാരെത്തിയപ്പോഴേയ്ക്കും എല്ലാവരുടേയും മുഖത്ത് 'പെഗ്ഗടിച്ച സന്തോഷം '. ഇടയ്ക്ക് തിക്കിത്തിരക്കിയ ചെറുപ്പക്കാരനെ നോക്കി നരച്ച താടി തടവി അറുപതുവയസുകാരന്റെ കമന്റിങ്ങനെ - '' ഒന്നര മാസം കാത്തില്ലേ, ഇനി കാൽമണിക്കൂറുടെ വെയിറ്റ് ചെയ്താൽപ്പോരെടാ മോനേ''!
രാവിലെ 10, നാഗമ്പടം
ചിലർ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. ഷട്ടർ ഉയർത്തിയതോടെ കാത്തിരിപ്പിന് വിരാമം. ''എന്തിനാ തിരക്കുണ്ടാക്കുന്നത്, ആ ബാറിലോട്ട് പോയാൽ ഒരു ക്യൂവുമില്ല. പിന്നെ നമ്മുടെ ബ്രാൻഡ് കിട്ടാൻ ഇവിടെതന്നെ വരണം അതുകൊണ്ട് വന്നതാ'' ക്യൂവിലെ തിരക്കിനിടയിലും ഒരു കുടിയൻ പറഞ്ഞു. റോഡിലേയ്ക്ക് നീണ്ട ക്യൂ നിയന്ത്രിക്കുന്നത് പൊലീസാണ്. തിക്കിത്തിരക്കിയാൽ ഒരുത്തനും വാങ്ങത്തില്ലെന്ന പൊലീസിന്റെ വിരട്ടലോടെ രംഗം ശാന്തം.
രാവിലെ 11, ബോട്ടുജെട്ടി
ബോട്ടുജെട്ടി ബിവറേജസിലെ ഇടുങ്ങിയ വഴി നിറയെ ആളുകളാണ്. എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്. ക്യൂവിന്റെ ഏറ്റവും മുന്നിൽ പരിചയക്കാരുണ്ടോയെന്ന് നോക്കുകയാണ് ആദ്യം. പരിചയക്കാരില്ലെങ്കിൽ ഇടിച്ചുകയറി പരിചയപ്പെടും. പണം നീട്ടി, ബ്രാൻഡിന്റെ പേര് പറയും. ചിലർ വാങ്ങി നൽകാൻ സമ്മിതിക്കുന്നു. മറ്റ് ചിലർ ബുക്ക്ഡ് ആണെന്ന് അറിയിക്കുന്നു. ഒടുവിൽ ചൂണ്ടക്കാരന്റെ ക്ഷമയോടെ ക്യൂവിന്റെ ഏറ്റവും പിന്നിൽ പോയി തന്റെ അവസരത്തിനായുള്ള കാത്തിരിപ്പ്. കുപ്പി കൈയിൽ കിട്ടിയപ്പോൾ മുറകെ പിടിച്ച് അരയിലേയ്ക്ക് ഒരു താഴ്ത്തലും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |