ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി തീഹാർ ജയിലിൽ കഴിഞ്ഞ വിദ്യാർത്ഥി നേതാക്കളായ നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർ ജയിൽ മോചിതരായി. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹി കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഡൽഹി സെഷൻസ് കോടതി ഇടപെട്ടാണ് അടിയന്തിരമായി ഇവരെ മോചിപ്പിച്ചത്.
വിദ്യാർത്ഥികളുടെയും ഇവർക്ക് ജാമ്യം നിന്നവരുടെയും വിലാസങ്ങൾ അടക്കമുള്ള വിവരങ്ങൾ പരിശോധിക്കാൻ അധികം സമയം വേണമെന്നാണ് പൊലീസ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെതിരെ വിദ്യാർത്ഥികൾ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഡൽഹിയിലെ വിലാസങ്ങൾ പരിശോധിക്കാൻ എന്തിനാണ് നാല് ദിവസത്തെ സമയമെന്ന് അഡിഷണൽ സെഷൻസ് ജഡ്ജി രവീന്ദ്ര ബേദി ഡൽഹി പൊലീസിനോട് ആരാഞ്ഞു. ശേഷം ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ചതാണെന്നും തിഹാർ ജയിലിലേക്ക് ഉത്തരവ് അയച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാത്രി ഏഴോടെ വിദ്യാർത്ഥികൾ ജയിലിൽ നിന്നും പുറത്തുവന്നു.
50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് മൂന്നുപേർക്കും ഡൽഹി ഹൈക്കോടതി ജാമ്യം അുവദിച്ചത്.
എന്നാൽ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഞങ്ങളുടെ പ്രതിഷേധങ്ങൾ ഭീകര പ്രവർത്തനമല്ല. സ്ത്രീകൾ നയിച്ച ജനാധിപത്യപരമായ പ്രതിഷേധങ്ങളാണ്. ഭീഷണിപ്പെടുത്തി ഓടിക്കാൻ നോക്കേണ്ട. അവസാനം വരെയും പോരാടും.
-ജയിൽ മോചിതയായശേഷം നടാഷ നർവാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |