കോഴിക്കോട്: ഹോട്ടൽ ഭക്ഷണം കഴിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുമാർക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. മെഡിക്കൽ കോളേജിന് സമീപത്തെ 5 കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. ഭക്ഷണ പദാർത്ഥങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന കേരള റിഫ്രഷ്‌മെന്റ് ഹോട്ടൽ താത്കാലികമായി പൂട്ടിച്ചു. ഭക്ഷണം ഫ്രീസറിൽ ക്രോസ് കണ്ടാമിനേഷൻ ഉണ്ടാവുന്ന രീതിയിൽ സൂക്ഷിച്ചതായി കണ്ടെത്തി. പഴം, പാൽ, വെള്ളം ജ്യൂസ് എന്നിവയെല്ലാം അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. അടുക്കള വൃത്തി ഹീനമായിരുന്നു. തയ്യാറാക്കിയ ഭക്ഷ്യ വസ്തുക്കൾ തറയിൽ സൂക്ഷിച്ചതായും കണ്ടെത്തി. സ്ഥാപനത്തിലെ ന്യൂനതകൾ പരിഹരിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷ്ണു എസ് ഷാജി, ജോസഫ് കുര്യാക്കോസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിന് മുന്നിലെ കടയിൽ നിന്ന് ഷവർമ കഴിച്ച 8 നഴ്സുമാരെ വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ് ചെയ്ത ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |