യൂറോപ്യൻ രാജ്യമായ പോർച്ചുഗലിന്റെ വടക്കുഭാഗത്തായി രണ്ട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്. രണ്ട് മലനിരകൾക്കിടയിലൂടെ ഒഴുകുന്ന റബഗാവോ നദിക്ക് കുറുകെയുള്ള ഈ പാലത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. പക്ഷേ, ഈ പാലത്തിൽ കയറുന്നവർ എത്ര ധൈര്യശാലികളാണെങ്കിലും തിരിഞ്ഞ് നോക്കാറില്ല. അതിന് പിന്നിൽ ദുരൂഹമായ ഒരു കഥയുണ്ട്.
നാട്ടുകാരെ കൊള്ളയടിച്ച് കഴിഞ്ഞിരുന്ന ഒരു മോഷ്ടാവുണ്ടായിരുന്നു. ഒരിക്കൽ നാട്ടുകാരെല്ലാവരുംകൂടി ഇയാളെ പിടികൂടി. എന്നാൽ, അവരുടെ ഇടയിൽനിന്ന് രക്ഷപ്പെട്ട് ഓടിയ ആ മോഷ്ടാവ് റബഗാവോ നദിയുടെ തീരത്തെത്തി. ഈ നദി കടക്കാതെ തനിക്ക് രക്ഷയില്ലെന്ന് മോഷ്ടാവിന് മനസിലായി. ഈശ്വരനിൽ വിശ്വാസമില്ലാതിരുന്ന ആ കള്ളൻ പിശാചിനെ വിളിച്ചാണ് പ്രാർത്ഥിച്ചത്. മുമ്പിൽ പ്രത്യക്ഷപ്പെട്ട പിശാചിനോട് നദി കടക്കാൻ ഒരു പാലം പണിതുതരണമെന്ന് ആവശ്യപ്പെട്ടു. പാലം പണിതുകൊടുത്ത പിശാച് പക്ഷേ, പാലം കടക്കുമ്പോൾ തിരിഞ്ഞു നോക്കാൻ പാടില്ലെന്ന് പറഞ്ഞു.
പിശാച് പറഞ്ഞതുപോലെ കള്ളൻ പാലം കടന്നു. അതോടെ പിശാച് പണിത പാലം അപ്രത്യക്ഷമായി. ഇതിനുള്ള പ്രത്യുപകാരമായി മരിക്കുമ്പോൾ തന്റെ ആത്മാവിനെ പിശാചിന് നൽകാമെന്ന് കള്ളൻ പറഞ്ഞു. നാളുകൾ കടന്നു പോയി. തന്റെ അവസാന നാളുകളിൽ കള്ളന് മാനസാന്തരമുണ്ടായി. തന്റെ ആത്മാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളൻ ഒരു പുരോഹിതന്റെ അടുത്തെത്തി. കള്ളന്റെ കഥ കേട്ട പുരോഹിതൻ ആ പാലമുണ്ടായ സ്ഥലത്തുചെന്നു. എന്നിട്ട് പിശാചിനെ വരുത്തി. പുരോഹിതന് നദി കടക്കുന്നതിനായി പിശാച് പാലം ഉണ്ടാക്കി. അപ്പോൾ പുരോഹിതൻ തന്റെ കൈയിലിരുന്ന വിശുദ്ധ വെള്ളം തളിച്ച് പിശാചിനെ നശിപ്പിച്ചു. അങ്ങനെയാണത്രെ ഈ പാലം ഉണ്ടായത്. ഈ കഥ വിശ്വസിച്ചാണ് നാട്ടുകാർ ഇപ്പോഴും ഈ പാലം കടക്കുമ്പോൾ തിരിഞ്ഞു നോക്കാത്തത്. കല്ലുകൊണ്ടുള്ള ഈ പാലത്തിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. മക്കളില്ലാത്ത ദമ്പതികൾ ഈ പാലത്തിൽ വന്ന് പ്രാർഥിച്ചാൽ ആഗ്രഹം സഫലമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |