SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 AM IST

പ്രണയം നിരസിച്ചതിന് അരുംകൊല, തെളിവെടുപ്പിൽ ഭാവഭേദമില്ലാതെ പ്രതി

vineesh

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് എൽ.എൽ.ബി വിദ്യാർത്ഥിനിയായ ദൃശ്യയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്ന കേസിലെ പ്രതി വിനീഷുമായി പൊലീസ് തെളിവെടുത്തു. കൊലപാതകം നടന്ന വീട്ടിലും ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം നടത്തിയ രീതി വിനീഷ് പൊലീസിനോട് വിവരിച്ചു. യാതൊരു ഭാവഭേദവും ഇല്ലാതെയാണ് വിനീഷ് സംഭവങ്ങൾ വിശദീകരിച്ചത്. തെളിവെടുപ്പ് പൂർത്തിയായ ശേഷം ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

ഇന്നലെ രാവിലെ 7.30നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട ശേഷം നഗരത്തിൽ നിൽക്കുകയും പിന്നീട് രാത്രി അവിടെ നിന്ന് നടന്ന് 15 കിലോമീറ്ററോളം അകലെ സംഭവം നടന്ന വീടിന്റെ സമീപത്തെ റബ്ബർ തോട്ടത്തിൽ എത്തുകയായിരുന്നു. ഇവിടെ ഒളിച്ചിരുന്ന ശേഷം രാവിലെ വീട്ടിലുണ്ടായിരുന്ന ദൃശ്യയുടെ പിതാവ് പുറത്തേക്ക് പോയതോടെ തടയാൻ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിൽ എത്തുകയായിരുന്നു. കൈയിൽ കരുതിയ കത്തിക്ക് മൂർച്ച കുറവാണെന്ന് മനസിലായതോടെ ദൃശ്യയുടെ വീട്ടിൽ നിന്ന് എടുത്ത കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

പ്രതിയെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാർ രോഷാകുലരായി തടിച്ചു കൂടിയിരുന്നു. ഇവരെ പൊലീസ് ഏറെ പണിപ്പെട്ട് ശാന്തരാക്കിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കട കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും ചെരുപ്പും മാസ്‌കും ദൃശ്യയുടെ വീട്ടിൽ ഉപേക്ഷിച്ചതായും പ്രതി പറഞ്ഞു.

അതേസമയം, ദൃശ്യയുടെ സംസ്‌കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദൃശ്യയുടെ സഹോദരി ദേവശ്രീ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്ത് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം സംഭവത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മിഷൻ രംഗത്തെത്തി. പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്ന് കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.

പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രത കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ കുറ്റപ്പെടുത്തി. പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരി വസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമ വിരുദ്ധമായ നടപടിയാണെന്നും എം.സി. ജോസഫൈൻ വ്യക്തമാക്കിയിരുന്നു. കൂടാതെ സംഭവത്തിൽ യുവജനകമ്മിഷനും കേസെടുത്തു.

സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തത്. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം യുവജനങ്ങൾക്കിടയിൽ കാമ്പയിനുകൾ സംഘടിപ്പിക്കാനും ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമെന്ന് ചെയർപേഴ്‌സൺ ചിന്ത ജെറോം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.