സോഷ്യൽ മീഡിയ ലോകത്ത് ചർച്ചയായി വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷമുള്ള യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ പിറന്നാൾ ആഘോഷം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഡൊണാൾഡ് ട്രംപിന്റെ 75ാം പിറന്നാൾ. ന്യൂജേഴ്സിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ലബ്ബിൽ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ, അമേരിക്കൻ മുൻ ഫുട്ബോൾ താരം ഹെർഷെൽ വാക്കർ തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു ട്രംപിന്റെ പിറന്നാൾ ആഘോഷങ്ങൾ. പ്രസിഡന്റ് പദവി നഷ്ടപ്പെട്ടെങ്കിലും ട്രംപിന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ഇത്തവണ മാറ്റ് ഒട്ടും കുറഞ്ഞിരുന്നില്ല.
പക്ഷേ, ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലുൾപ്പെടെ ട്രംപിന് നേരെ ഒരു ചോദ്യം ഉയരുകയാണ്. ' ഭാര്യ മെലാനിയ എവിടെ ?". ട്രംപ് ജൂനിയർ ഷെയർ ചെയ്ത പിറന്നാൾ ആഘോഷ വീഡിയോയിൽ മെലാനിയ ട്രംപിന്റെ സാന്നിദ്ധ്യമില്ലാത്തത് ചർച്ചയാവുകയായിരുന്നു.
സുഹൃത്തുക്കളും പാർട്ടി അംഗങ്ങളുമുൾപ്പെടെ ട്രംപിന് പിറന്നാൾ ഗാനം പാടി ആശംസകളറിയിക്കുന്ന വീഡിയോയാണ് ട്രംപ് ജൂനിയർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പോസ്റ്റ് ടാഗ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലും മെലാനിയ ഇല്ല. ട്രംപിന്റെയും മെലാനിയയുടെയും മകനായ ബാരണിനെയും വീഡിയോയിൽ കാണാനില്ല. ഇതോടെ മെലാനിയ, ട്രംപിന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നതായുള്ള അഭ്യൂഹങ്ങളും ഉയരുകയായിരുന്നു. മെലാനിയയും സോഷ്യൽ മീഡിയയിൽ ട്രംപിന് ആശംസ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ല.
മെലാനിയ പൊതുവെ തന്റെ ജോലികളിൽ പൂർണമായും ശ്രദ്ധചെലുത്തുന്നയാളാണ്. അമേരിക്കൻ പ്രസിഡന്റ് പദവി നഷ്ടമായതിന് പിന്നാലെ ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും അകലുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും മെലാനിയ ഇടയ്ക്ക് വിട്ടുനിന്നിരുന്നു.
ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ ഔദ്യോഗിക കാര്യങ്ങളിലെല്ലാം തനിയ്‌ക്ക് പകരം ആദ്യഭാര്യയിലെ മകൾ ഇവാൻയെ ഒപ്പം നിറുത്തിയതിലും 51 കാരിയായ മെലാനിയയ്‌ക്ക് കടുത്ത അമർഷമുണ്ടായിരുന്നതായി സംസാരമുണ്ടായിരുന്നു. 2005ലാണ് ട്രംപ് മൂന്നാമത്തെ ഭാര്യയായ മുൻ ഫാഷൻ മോഡൽ മെലാനിയയെ വിവാഹം കഴിച്ചത്. സ്ലോവേനിയക്കാരിയായ മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |