ഇന്ന് അരിവാൾ രോഗ ദിനം
കണ്ണൂർ : ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയാണ് അരിവാൾ രോഗികളുടെ ജീവിതം . കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലായി രണ്ടായിരത്തോളം രോഗികൾ സംസ്ഥാനത്തുണ്ട്. സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ മാത്രമാണ് ഇവർക്ക് ഏക ആശ്രയം. ആദിവാസി വിഭാഗത്തിലുള്ളവർക്ക് പ്രതിമാസം 2500 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് പെൻഷൻ.
2009 ൽ സർക്കാർ കൊണ്ടു വന്ന താലോലം പദ്ധതി വഴിയാണ് 18 വയസ്സ് വരെയുള്ള അരിവാൾ രോഗികൾക്ക് സൗജന്യ മരുന്നുകൾ ലഭിക്കാനിടയായത്. തുടർന്നാണ് രോഗികൾക്ക് പെൻഷൻ ലഭിക്കാനും തുടങ്ങി. സിക്കിൾ സെൽ അനീമിയ രോഴികൾക്ക് കാരുണ്യ ഫാർമസി വഴി ദിനേന കഴിക്കേണ്ട ഹൈഡ്രോക്സി യൂറിയ മരുന്നു വിതരണം ചെയ്തു തുടങ്ങിയതും ആശ്വാസമായി.
രോഗം പൂർണ്ണമായി ഭേദമാക്കുന്നതിനുള്ള മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്താൻ യാതൊരു നടപടിയും ഇതുവരെയായിട്ടില്ല. 2016 ലെ ഭിന്നശേഷി ആക്ട് പ്രകാരം അരിവാൾ രോഗികൾ ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷം രോഗികൾക്കും ഇതേവരെയായി ഭിന്ന ശേഷി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
എന്നുവരും രക്തരോഗ ചികിത്സാകേന്ദ്രം
അരിവാൾ രോഗികൾ അനുഭവിക്കുന്ന മറ്റൊരു വലിയ പ്രശ്നം സർക്കാർ മേഖലയിൽ ഒരു രക്തരോഗ ചികിത്സാകേന്ദ്രം ഇല്ലെന്നുള്ളതാണ്. രോഗികൾ ഏറ്റവും കൂടുതലുള്ള വയനാട് ജില്ലയിൽ നിന്നും വിദഗ്ദ ചികിത്സക്കായി രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് അയക്കാറുള്ളത്. എന്നാൽ അവിടെ നിന്നും വിദഗ്ദ ചികിത്സ ലഭിക്കാതെ വിവിധ ജനറൽ വാർഡുകളിൽ മരണമടയുകയാണ് പലരും. മെഡിക്കൽ കോളേജിൽ ഒരു ഹെമറ്റോളജി വാർഡുണ്ടെങ്കിലും ഇവർക്ക് ചികിത്സ ലഭിക്കാറില്ല. 2021 ഫെബ്രുവരെ 14 ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വയനാട്ടിൽ തുടക്കമിട്ട കോംപ്രിഹെൻസീവ് ഹീമോഗ്ലോബിനോപതി റിസർച് ആൻഡ് കെയർ സെന്ററിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണിപ്പോൾ രോഗികൾ.ഫല പ്രദമായ മരുന്നുകളൊന്നും ഇവിടത്തെ രോഗികൾക്ക് ഇതേ വരെ ലഭ്യമാക്കിയിട്ടില്ല.
2008 ലാണ് ലോകമെങ്ങും ജൂൺ 19 ന് അരിവാൾ രോഗ ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയത്. പക്ഷെ ഇവരെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങണം. ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശ സ്ഥാപന അധികൃതരും മെഡിക്കൽ ബോർഡും അടിയന്തരമായി ഇടപെടണം-
കരീം കാരശ്ശേരി,സ്റ്റേറ്റ് ജനറൽ കൺവീനർ,കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള
അരിവാൾരോഗം
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ ഡിസീസ്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ കാണപ്പെട്ടേക്കാം. രോഗം ബാധിച്ചാൽ രക്താണുക്കൾ അരിവാൾ പോലെ കോടി പോവുന്നതിനാലാണ് ഈ രോഗത്തിന് അരിവാൾ രോഗമെന്ന് പേര് വന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |