തിരുവനന്തപുരം: ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ നിയമനം സ്ഥാനക്കയറ്റത്തിലൂടെയല്ലാതെ നേരിട്ടാക്കാൻ പൊലീസ് ആക്ട് ഭേദഗതി ചെയ്യും. കരട് തയ്യാറായി. ലാബ് ഡയറക്ടറായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ ശുപാർശ നേരത്തേ സർക്കാർ തള്ളിയിരുന്നു. ഐ.ജി അല്ലങ്കിൽ ഡി.ഐ.ജി റാങ്കിലുള്ളയാളെ ഡയറക്ടറാക്കണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നത്.
ലാബിലെ ജോയിന്റ് ഡയറക്ടർ റാങ്കിലുള്ള ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞനെയാണ് നിലവിൽ ഡയറക്ടറാക്കുന്നത്. ഇത് ഒഴിവാക്കി പുറമെ നിന്നുള്ള വിദഗ്ദ്ധരെ നിയമിക്കാനാണ് നീക്കം. പൊലീസിന് അധികാരമില്ലാത്ത ലാബിന്റെ നിയന്ത്റണം ഏറ്റെടുക്കാനുള്ള
നീക്കമാണ് പുറമെ നിന്നുള്ളയാളെ ഡയറക്ടറാക്കുന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
ഇതിനുപുറമെ, സയന്റിഫിക് ഓഫീസർമാരായി നിയമിക്കാനുള്ള യോഗ്യതയിൽ പുതുതലമുറ ശാസ്ത്രവിഷയങ്ങളും ഉൾപ്പെടുത്തും. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ബിരുദാനന്തര ബിരുദമായിരുന്നു ഇതുവരെ യോഗ്യതയെങ്കിൽ ബയോടെക്‌നോളജി, ബയോകെമിസ്ട്റി, മൈക്റോ ബയോളജി, സൈബർ ഫോറൻസിക്, ഫോറൻസിക് സയൻസ് വിഷയങ്ങളെയും ഉൾപ്പെടുത്തിയാണ് ഭേദഗതി വരുന്നത്. സയന്റിഫിക് ഓഫീസർ നിയമനത്തിന് കുറഞ്ഞത് രണ്ടുവർഷം പൊലീസിലും വിജിലൻസിലും ജോലി ചെയ്യുന്ന സമാന യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള വിവാദ വ്യവസ്ഥയും കരട് ഭേദഗതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |