ലുസാക: ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ സ്വാതന്ത്ര്യ സമര സേനാനിയും ആദ്യത്തെ പ്രസിഡന്റുമായ കെന്നത് കൗണ്ട (97) അന്തരിച്ചു. ന്യുമോണിയ ബാധിതനായ കൗണ്ടയെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാംബിയൻ പ്രസിഡന്റ് എഡ്വേർഡ് ലുംഗുവാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി അക്ഷീണം പ്രവർത്തിച്ച കെന്നത്ത് കൗണ്ട 1964 ൽ സ്വാതന്ത്രമായ സാംബിയയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റായി. 27 വർഷം പ്രസിഡന്റ് പദത്തിലിരുന്ന അദ്ദേഹം 1991 ൽ സ്ഥാനമൊഴിഞ്ഞു. ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്ന് സാംബിയയെ മോചിപ്പിക്കുന്നതിൽ വിജയിച്ച കൗണ്ട അംഗോള, ദക്ഷിണാഫ്രിക്ക,നമീബിയ തുടങ്ങിയ രാജ്യങ്ങളുടെ സ്വാതന്ത്ര സമരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപകനായി ജീവിതം ആരംഭിച്ച കൗണ്ട പിന്നീട് ആഫ്രിക്കൻ രാജ്യങ്ങളുടെ വമോചന സമരനായകനായി മാറുകയായിരുന്നു. അതിനാൽ തന്നെ അദ്ദേഹം ആഫ്രിക്കൻ ഗാന്ധി എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു.
ഭരണത്തിലിരിക്കുമ്പോൾ അദ്ദേഹം രാജ്യത്ത് നടത്തിയ വിദ്യാഭ്യാസ,സാമ്പത്തിക പരിഷ്‌കാരങ്ങൾ സാംബിയയുടെ വികസനത്തിന് അടിത്തറ പാകി. 1986ൽ മകൻ എയ്ഡ്സ് ബാധിതനായി മരിച്ചതിനെത്തുടർന്ന് എച്ച്‌ഐവി, എയ്ഡ്സ് വ്യാപന നിയന്ത്രണത്തിനായി ചിൽഡ്രൻ ഓഫ് ആഫിക്ക എന്ന സംഘടനയ്ക്ക് രൂപം നൽകി.
2007 ൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം മദ്രാസ് മെഡിക്കൽ മിഷൻ രജത ജൂബിലി പ്രഭാഷണത്തിൽ പങ്കെടുത്തിരുന്നു. ഭാര്യ ബെറ്റി കൗണ്ട 2012ൽ മരിച്ചു. യുണൈറ്റഡ് നാഷനൽ ഇന്റിപെന്റൻസ് പാർട്ടി നേതാവ് തിൽയെൻജി കൗണ്ട ഉൾപ്പെടെ എട്ടു മക്കളുണ്ട്. കെന്നത് കൗണ്ടയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നിരവധി ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |