കൊച്ചി: ഇ പി ജയരാജൻ കേസിൽ തന്നെ പ്രതിയാക്കാൻ സി പി എം ശ്രമിച്ചുവെന്ന് കെ പി സി സി അദ്ധ്യക്ഷൻ സുധാകരൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ സ്വാധീനിച്ചായിരുന്നു ശ്രമം. മരംമുറി കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായി ശ്രമിക്കേണ്ട. അന്വേഷണം അവസാനിക്കുന്നത് വരെ സമരമുഖത്ത് യു ഡി എഫുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
തനിക്കെതിരായ കേസുകൾ തെളിയിച്ചാൽ കെ പി സി സി അദ്ധ്യക്ഷ പദവി രാജിവയ്‌ക്കും. ബി ജെ പിയുടെ ആനുകൂല്യം പറ്റിയവർ ആരാണെന്ന് ഉത്തരം ലഭിക്കണം. പിണറായി കന്നി മത്സരത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ജനസംഖവുമായി ചേർന്നതുകൊണ്ടാണ്. ആ വോട്ടും വാങ്ങി വിജയിച്ചിട്ട് താനാണ് ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതെന്ന് പറയാൻ നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു.
മാദ്ധ്യമപ്രവർത്തകർ സ്വയബുദ്ധിക്ക് ചോദ്യം ചോദിക്കണം. എ കെ ജി സെന്‍ററിൽ നിന്ന് വാട്‌സാപ്പിൽ അയയ്‌ക്കുന്ന ചോദ്യങ്ങല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രിയോട് വ്യക്തിപരമായി അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ നയങ്ങളോടാണ് എതിർപ്പ്. തന്‍റെ കൂടെ നിന്ന 28 കുട്ടികളെ കൊന്നുതളളിയപ്പോഴും ഒരു സി പി എമ്മുകാരനെ കൊല്ലാൻ ശ്രമിച്ചിട്ടില്ല. കണ്ണൂരിൽ തങ്ങൾ നടത്തിയത് ചെറുത്തുനിൽപ്പാണ്.
മുഖ്യമന്ത്രിയുടെ തെറ്റുകൾ ചൂണ്ടികാണിക്കും. നാണമില്ലാതെ ബി ജെ പിയുടെ ആനുകൂല്യം പറ്റികഴിയുന്ന സംഘടനയാണ് സി പി എം. 28 കുട്ടികളുടെ ശരീരം മാഹിപ്പുഴയുടെ തീരത്ത് നിന്നേറ്റു വാങ്ങുമ്പോഴും ഒരു സി പി എമ്മുകാരനെ കൊല്ലാമെന്ന് സുധാകരൻ ചിന്തിച്ചിട്ടില്ല. അത് താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവിശ്വാസം കൊണ്ടാണെന്നും സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |