ഒരിക്കലും തിരിച്ചു കിട്ടാത്തതാണ് മൂന്ന് പതിറ്റാണ്ടു മുമ്പുള്ള സ്കൂൾ കാലമെന്ന് ഉറപ്പുണ്ടായിട്ടും അന്നത്തെ ഓർമകളുടെ പാഥേയമായിരുന്നു നടക്കാൻ തുടങ്ങുമ്പോഴേ മനസിനെ കീഴടക്കിയത്. പാടവും തോടും കടന്ന് ഇടവഴിയുംകേറി പിന്നെ വീണ്ടും പാടത്തേക്ക്. കുന്നുകയറി പിന്നെ സ്കൂളിലേക്ക്. വാട്സാപ്പും ഫേസ്ബുക്കും സ്വപ്നത്തിൽപോലുമില്ലാത്ത തനി നാട്ടുമ്പ്രദേശത്തെ ജീവിതം തന്നത് ഇന്നോർക്കുമ്പോൾ ഒന്ന് റീഡു ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നി. പിന്നെ നടത്തത്തിന് വേഗതയും കൂടി.
പ്രാദേശികവർത്തകൾ, കൗതുകവാർത്തകൾ, ഡൽഹി വാർത്തകൾ, യുവവാണി, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ തുടങ്ങി കാതുകൾക്ക് കൗതുകമായി, കേൾവിക്ക് ഉത്സവമായി എന്നും ഓർത്തിരിക്കാൻ ഒരുപാടുള്ള ഒരു കുട്ടിക്കാലം.
ഏഴു മണിക്ക് തോമസ് മാഷിന്റെ വീട്ടിൽ ട്യൂഷൻ. പിന്നെ നേരെ പാടവും കടന്ന് ചുവന്ന മണ്ണന്റെ മണമുള്ള റോഡിലൂടെ ചെട്ട്യാരെ വീടിന്റെ പടിവാതിൽക്കലൂടെ കുന്ന് കയറി വട്ടപ്പറമ്പിലെ സ്കൂളിലേക്ക്. അതെ, സ്കൂൾ ഒരു കുന്നിൻ മുകളിലായിരുന്നു. വെള്ളിയാഴ്ചകളിൽ രണ്ടുമണിക്കൂറുള്ള ഉച്ചനേരത്തെ ഇടവേളയിൽ സ്ക്കൂളിന്റെ പിന്നിലെ കൂമൻ പാറയിൽ കയറി കോട്ടക്കലേക്ക് നോക്കാൻ കുട്ട്യോൾക്ക് തിരക്കാണ്. ശരിയാ, അവിടെ കയറി നോക്കിയാൽ കോട്ടക്കൽ കാണാം.
ഡിജിറ്റലും ടെക്നോളോജി ഒന്നുമില്ലെങ്കിലും സ്കൂൾ ഒരുത്സവം പോലെയാണ്. പോൾ മാഷ് മലയാളം പഠിപ്പിച്ചാൽ അത് പിന്നെ ആഘോഷമല്ലാതെ വേറെയെന്താവാനാണ്. ചില കുട്ടികൾ ചെറിയ ക്ലാസിലേ പ്രാർത്ഥിക്കുമത്രേ, പത്താംതരത്തിൽ മലയാളത്തിന് പോൾ മാഷ് തന്നെ ആവണമെന്ന്. അതെന്തന്നറിയോ, സാറിന്റെ പാഠ്യരീതിയിൽ ഇത്തിരി എരിവും പുളിയും കാണും. എന്ന് പറഞ്ഞാൽ തനി പച്ച മലയാളം.
യൂണിഫോമില്ലാത്ത സ്കൂൾ കാലത്ത് പഠിച്ചത് ഒരു ഭാഗ്യമാണ്. എന്താന്നല്ലേ? അത് പിന്നെ എല്ലാവരും കളർഫുൾ ആകുമ്പോൾ ശരിക്കും ഉത്സവ പ്രതീതിതന്നെ. ഹാഫ് പാവാടയും ഫുൾപാവാടയും ഇട്ട പെൺകുട്ടികൾ, ട്രൗസറിട്ട് കയ്യും കാലും കാണിച്ചു നടക്കുന്ന ആമ്പിള്ളേർ. ചില ഹാഫ് പാവാട പെൺകുട്ടികളെ കാണാൻ ശരിക്കും ഭംഗിയാണ്. നല്ല അടക്കമുള്ള മുടിക്കെട്ടും കയ്യിൽ മടക്കിപിടിച്ചിരിക്കുന്ന ഇത്തിരിപ്പോന്ന പുസ്തകങ്ങളും, എല്ലാം ആകർഷണം തന്നെ. അതിൽ തീർത്തും മറക്കാനാകാത്ത ചില മുഖങ്ങളുണ്ട്, അത് പിന്നെ ഇഷ്ടങ്ങളും സൗഹൃദങ്ങളുമായി വേർപിരിഞ്ഞുപോകുന്നു. ചിന്തകൾ മാറുന്നു, മനസുകൾ മാറുന്നു. കാലം അങ്ങിനെയാണ്. ചിലപ്പോൾ കണക്കു പിഴക്കും. അല്ലെങ്കിൽ പിന്നെ കണക്കു പറഞ്ഞു താരാനുള്ളത് തരാതെ പോകും. പിന്നീടാണറിയുന്നത് അതിന് അവ്വ കഴിച്ച കനിയേക്കാളും തേൻമാധുര്യമുണ്ടെന്ന്.
തോട്ടുവരമ്പിലൂടെ പാടം കടന്ന് ഇടവഴി കയറിയാൽ പിന്നെ ഒരുപാടുപേരുണ്ട് സ്കൂൾ വരെ. പരീക്ഷാക്കാലമായാൽ ചിലർ കൽമതിലുകളിരുന്ന് പഠിക്കും, എന്നാലും നടന്നുപോകുന്നവരെ നോക്കാതിരിക്കില്ല. അതിനും ഒരു ഭംഗിയുണ്ട്. ഒന്നും മിണ്ടാതെ നോക്കി നോക്കി കണ്ണുകൾ കൊണ്ട് മാത്രം കഥ മെനയുന്നവരും കാണും. ചിലരോ, അധികം സംസാരിക്കാതെ പരസ്പരം നോക്കി ചിരിച്ചും മാറിയിരുന്ന് കുശലം പറയുമ്പോഴും പറയണമെന്ന് തോന്നിയ പലതും പറയാതെ പോയ കാലം. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നുറപ്പുണ്ടായിട്ടും, പിന്നെയും ഓർക്കാൻ തോന്നുന്ന കുട്ടിത്തങ്ങളുടെയും ഇഷ്ട്ങ്ങളുടേയും വസന്തകാലം.
പ്രേമത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പദ്മരാജൻ പറഞ്ഞതെത്ര ശരിയാണ്. ഇന്നോർക്കുമ്പോൾ അത് തീർത്തും അടിവരയിട്ട് പാടേണ്ടതാണ്.
''എനിക്ക് നിന്നെ ഇഷ്ടമാണെന്നു പറയുന്നതിലും ഭംഗി എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.""
എന്ന് പറയുന്നതിലാണത്രെ. ശരിക്കും? പക്ഷേ ആ വാക്കുകളിലെ ആഴവും ആവിഷ്കാരവും മനസിലാക്കാൻ വർഷങ്ങൾ ഏറെ വേണ്ടിവന്നുവെന്നത് ഒരാൾ മാത്രമറിയുന്ന സത്യം.""
സ്കൂൾ കാലത്തെ ഓർത്തുനടന്ന് ഏറെ നേരമായിട്ടും ഒട്ടും നടന്നില്ലെന്ന ഒരു തോന്നൽ. ആ കുന്നുമ്പുറത്തുള്ള സ്കൂളും അവിടത്തെ ചില കാഴ്ചകളും, മുഖങ്ങളും അവരുടെ നടത്തവും, ചിലർ പുസ്തകകെട്ട് പിടിക്കുന്നതും, ഉച്ചക്ക് ഊണ് കഴിച്ച പത്രം കഴുകാനായി ഊഴംകാത്തിരിക്കുന്നതും എങ്ങനെ വിസ്മരിക്കാനാകും. പിറുപിറുത്തു മുമ്പേ നടക്കുന്ന രണ്ടുപേർക്കിടയിൽ കുട്ടികൾ ഓടിയടുത്തപ്പോൾ ഒച്ചവച്ചവരെ ഓടിപ്പിച്ച ആധുനിക ദമ്പതികളെയോർത്ത് ഞാനെന്തോ വല്ലാതായി. സ്വന്തം മക്കളായിട്ടുപോലും ആ നിഷ്കളങ്കർ അവർക്കൊരു ശല്യമായതുപോലെ. മാറുന്ന സ്നേഹസൗഹൃദങ്ങളുടെ വീതം വയ്പ്പുകൾ. അതിൽ അറിയാതെ വന്നുപെട്ടതാണ് ആ കുട്ടികളെന്നു തോന്നിപ്പോയി.
നാട്ടുമ്പുറത്ത് ഇങ്ങനെ നടക്കുന്നവരെ അന്ന് കണ്ടതായി ഓർക്കുന്നില്ല. പാടവും നെല്ലും, വൈക്കോലും, ആടും കോഴിയും, പശുവും ഉഴുതുമറിക്കാൻ പോത്തുകളുമുള്ള പച്ചപ്പിന്റെ നാട്ടിൽ നടത്തമെന്തിന്, അല്ലേ?
സ്കൂൾ വിട്ടു വീടെത്തിയാൽ ചായ, അല്ലെങ്കിൽ ചോറ്. പിന്നെ പാടത്ത് വെള്ളം നനയ്ക്കാൻ പോകണം. ചെറ്റാരക്കുന്നിൽ മേയാൻ വിട്ട കന്നുകളെ തെളിച്ചു കൊണ്ടുവരണം. കയ്യും കാലും കഴുകി നാമം ജപിക്കാനെന്നോണം ഒതുങ്ങിയിരിക്കണം. സ്കൂളിലേക്കും ട്യൂഷൻ ക്ളാസിലേക്കുമുള്ളതു പഠിക്കണം. പിന്നെ ഊണ്, ഉറക്കം. പരീക്ഷാക്കാലത്ത് പഠിച്ചാലും ഇല്ലെങ്കിലും നാലുമണിക്ക് എണീറ്റ് പുസ്തകകൂമ്പാരത്തിന്റെ മുന്നിലെത്തണം. എപ്പോഴും ഒക്യുപ്പൈഡായിരുന്നു എന്നൊരു തോന്നൽ. തോന്നലല്ല, ശരിക്കും അങ്ങിനെതന്നെയായിരുന്നു. പക്ഷെ അറിയാത്തതെന്തോക്കെയോ അതിലൊക്കെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ചില ആത്മബന്ധങ്ങളാണ് സ്കൂൾ കാലത്തിന്റെ മാറ്റു കൂട്ടുന്നത്. അത് ചിലപ്പോൾ ഇഷ്ടപെട്ട ടീച്ചറോടാകാം. അല്ലെങ്കിൽ മാഷിനോടാകം, പഠിപ്പിക്കുന്ന ചിട്ടവട്ടങ്ങളോടാകാം. അല്ലെങ്കിൽ പിന്നെ മനസിൽ തോന്നിയ ഏതെങ്കിലും ഒരു കുട്ടിയോടാകാം. ഒന്നും പറയാതെ എല്ലാം ഒളിപ്പിച്ചുവയ്ക്കുമ്പോഴാണ് പദ്മരാജൻ പറഞ്ഞ പ്രേമത്തിന്റേയും ഇഷ്ടത്തിന്റെയും വാക്കുകളുടെ ഉൾക്കാമ്പുകൾ അറിയുന്നത്. അതെത്ര ശരിയാണെന്ന് ഉറക്കെ വിളിച്ചുപറയാൻ ഒരാളുകൂടിയുണ്ടെന്നത് ജീവിതസത്യം. അലറിപ്പൂവിന്റെ തണലിൽ ഇത്തിരി നേരം കളിക്കുമ്പോൾ തഴുകിവരുന്ന കാറ്റിനുപോലും ആ ആത്മബന്ധങ്ങളുടെ ഗാഢതയറിയാമെന്നത് പ്രകൃതിയുടെ നേരമ്പോക്ക്. ഇന്നാലോചിക്കുമ്പോൾ തോന്നും എത്ര നിഷ്കളങ്കമായിരുന്നു ആ കാലമെന്ന്. അത് ശരിക്കും അങ്ങനെയായിരുന്നുവോ എന്നത് കാലം തന്നെ പറഞ്ഞു തരുന്നുണ്ട്.
പാടങ്ങളും ഇടവഴികളുമുള്ള നാട്ടുമ്പുറത്തുനിന്നും കുന്നിൻമുകളിലുള്ള സ്കൂളിന്റെ ഓർമകളിലൂടെ അന്നൊരുവട്ടം കൂടി നടന്നു കഴിഞ്ഞപ്പോൾ ചുറ്റും ഏറെ വിജനമായിരുന്നു. അപ്പോഴേക്കും നടക്കാൻ ഞാൻ മാത്രമായെന്നറിഞ്ഞപ്പോൾ ഏറെ വൈകിപ്പോയിരുന്നു. പക്ഷേ, ആ സ്കൂളിന്റെ ലോകം ഒരുപാടുപേർ ചുറ്റിലുമുള്ള ഒരു പ്രതീതി ഉണ്ടാക്കിയിരുന്നുവെന്നത് ഓർക്കാതെ വയ്യ. നടന്നു നടന്ന് വിയർത്തൊഴുകുമ്പോഴും ഒരു സ്കൂൾ കാലം തുടങ്ങുമ്പോഴുള്ള മഴക്കാലമായിരുന്നു മനസ് നിറയെ. അത് നിർത്താതെ പെയ്യട്ടെയെന്ന് ഞാനാശിച്ചു. കൂട്ടിന് ആ തണുത്ത കാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |