കിഴക്കമ്പലം: വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും ഇവർ പെറുക്കിയെടുക്കുന്നത് കൊവിഡിൽ കഷ്ടപ്പെടുന്നവർക്ക് ഒരു നേരത്തെ അന്നത്തിനുള്ള വക. മലയിടം തുരുത്തിലെ ജനകീയ ജാഗ്രതാ സമിതിയുടെ അടുക്കളയിൽ സ്നേഹ സ്പർശമായി നൽകുന്ന അന്നത്തിന് കരുതലിന്റെ കരുത്തുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് ഒന്നാം വാർഡിലെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നാടിന് കരുതലായി സമൂഹ അടുക്കള തുടങ്ങിയിട്ട് 40 ദിവസം പിന്നിടുന്നു. നടത്തിപ്പിന് പരസഹായം തേടാതെ വാർഡിലെ വീടുകളിൽ നിന്നും ആക്രി പെറുക്കി വിറ്റാണ് ഇവർ തുക കണ്ടെത്തുന്നത്.
തുടക്കത്തിൽ ആക്രിയിൽ നിന്നും ലഭിച്ച 40000 രൂപയായിരുന്നു പ്രവർത്തന മൂലധനം. പിന്നീടങ്ങോട്ട് പേപ്പറും, പാഴ്വസ്തുക്കളും വിറ്റ് ജനങ്ങൾ ഒന്നടങ്കം സഹകരിച്ചതോടെ അടുക്കള വമ്പൻ ഹിറ്റായി. കൊവിഡ് തരംഗം വാർഡിനെ പിടിച്ചുലച്ചപ്പോൾ പിടിച്ചുകെട്ടാനായി തുടങ്ങിയതാണ് ജനകീയ ജാഗ്രതാ സമിതി. പഞ്ചായത്ത് തലത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾക്കു കാത്തു നിൽക്കാതെ നാട്ടിൽ പടർന്ന കൊവിഡിനെ ഇന്ന് രോഗികൾ ഇല്ലാത്ത വാർഡാക്കി മാറ്റിയതാണ് ഈ കൂട്ടായ്മയുടെ വൻവിജയം. ആംബുലൻസടക്കം മൂന്ന് വാഹനങ്ങളും, ഫോഗിംഗ് മെഷീൻ, പൾസ് ഓക്സിമീറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകളും ഇന്ന് സമിതിക്ക് സ്വന്തമായുണ്ട്.
25 പേരടങ്ങുന്ന സന്നദ്ധ സംഘടന പ്രവർത്തകരാണ് പ്രതിഫലേഛയില്ലാതെ ഭക്ഷണം തയ്യാറാക്കുന്നത്. പുലർച്ച 5 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം. ആഴ്ചയിൽ മൂന്നു ദിവസം ഇറച്ചിയും, മീനുമുൾപ്പെടുന്ന വിഭവ സമൃദ്ധമായ മെനുവാണ് പിന്തുടരുന്നത്. ആർ.ആർ.ടി അംഗങ്ങൾ മുഖേനയണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. രോഗവ്യാപന ഘട്ടത്തിൽ മൂന്ന് നേരവും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിലൂടെ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് താങ്ങാവുകയാണ് ഇവർ. അടുക്കള നടത്തിപ്പിന്റെ മുൻ നിരയിൽ നിന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ചെയർമാൻ പി.കെ. കുഞ്ഞുമുഹമ്മദ്, കൺവീനർ എം.കെ.അനിൽകുമാർ എന്നിവരാണ്.
എല്ലാവർക്കും ഭക്ഷണം
കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ ആരംഭിച്ച അടുക്കള രോഗികൾക്ക് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത് എന്നതാണ് പ്രവർത്തനത്തെ വേറിട്ടതാക്കുന്നത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും മറ്റിടങ്ങളിൽ നിന്നുവന്ന് ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും,ലോക്ക് ഡൗണിനെ തുടർന്ന് തിരിച്ച് നാട്ടിലേയ്ക്ക് പോകാൻ കഴിയാത്ത അന്യ സംസ്ഥാന തൊഴിലാളികൾക്കും, താമരച്ചാലിലെ ഡൊമിസിലയറി കെയർ സെന്ററുകളിൽ താമസിക്കുന്നവർക്കും ഉൾപ്പടെ മൂന്ന് നേരം ഭക്ഷണം ഇവിടെ നിന്നും സൗജന്യമായി നൽകുന്നുണ്ട്. ആദ്യഘട്ടത്തിൽ 70 പേർക്ക് ആരംഭിച്ച വിതരണമാണ് നിലവിൽ 200 പേരിൽ എത്തി നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |