ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുമായി കൂടുതൽ ചർച്ച നടത്താനൊരുങ്ങി ഹൈക്കമാൻഡ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഉമ്മൻചാണ്ടിയുമായി ഫോണിൽ സംസാരിച്ച രാഹുൽ അദ്ദേഹത്തോട് ഡൽഹിയിലേക്ക് വരാൻ പറഞ്ഞതായി അറിയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി എന്നിവരുമായും വരും ദിവസങ്ങളിൽ ചർച്ച നടത്തും.
എല്ലാവരെയും വിശ്വാസത്തിലെടുത്താണ് ഹൈക്കമാൻഡ് നീങ്ങുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അദ്ധ്യക്ഷ നിയമനങ്ങൾക്ക് മുൻപ് കേരളത്തിൽ എല്ലാവരുമായും ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയെയും കെ.വി.തോമസിനെയും ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നതായി കേൾക്കുന്ന കെ.വി. തോമസ് ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളും നേരത്തെ കേരളത്തിന്റെ ചുമതല വഹിച്ച നേതാവുമായ മുകുൾ വാസ്‌നിക് ഇന്നലെ കേരള ഹൗസിലെത്തി രമേശ് ചെന്നിലത്തയെ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |