ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. കൊവിഡ് പ്രോട്ടോക്കോളും ആൾക്കൂട്ട നിയന്ത്രണവും പാലിച്ചില്ലെങ്കിൽ ഗുരുതരസ്ഥിതിയിലേക്ക് പോകുമെന്ന് ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
ആറാഴ്ചയ്ക്കുള്ളിൽ പരമാവധി ജനങ്ങളിലേക്ക് കൊവിഡ് വാക്‌സിൻ നൽകുകയാണ് ഇത് ചെറുക്കാനുള്ള മാർഗമെന്നും അദ്ദേഹം പറയുന്നു. പരമാവധി ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്നത് വരെയെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണം. കൂടുതൽ ആളുകൾക്ക് വാക്‌സിൻ എത്തിക്കുന്നതിന് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിക്കുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക മേഖലയെ രാജ്യവ്യാപക ലോക്‌ഡോൺ സാരമായി ബാധിക്കും എന്നതിനാൽ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കും എന്ന വാദം ഇതുവരെ തെളിയിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടർ വിശദീകരിച്ചു.
ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ നിന്ന് പാഠമുൾക്കൊണ്ടില്ലെങ്കിൽ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ഇളവുകൾ ദുരുപയോഗം ചെയ്ത് ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളുടെ ജാഗ്രതയ്ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |