ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ ഏതെങ്കിലും തരത്തിലുളള നടപടികൾക്ക് പാകിസ്ഥാനെ താവളമാക്കാനോ ഉപയോഗിക്കാനോ അമേരിക്കയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഏതെങ്കിലും തരത്തിലുളള നടപടി അനുവദിക്കില്ലെന്ന് ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ-ഖ്വയ്ദ, ഐസിസ്, താലിബാൻ എന്നിവയ്ക്കെതിരെ അതിർത്തി കടന്നുളള ഭീകരവിരുദ്ധ ദൗത്യങ്ങൾ നടത്താൻ അമേരിക്കൻ സർക്കാരിനെ രാജ്യത്ത് പാകിസ്ഥാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് ശേഷമാണ് ഖാൻ ഇത്തരമൊരു പ്രതികരണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഒരുക്കാനുളള സാദ്ധ്യത നേരത്തെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി തള്ളിക്കളഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നും പിൻമാറിയ ശേഷം അമേരിക്കൻ സെെന്യത്തിന് സെെനിക താവളങ്ങൾ നൽകേണ്ടതില്ലെന്ന പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ താലിബാൻ സ്വാഗതം ചെയ്തു. അമേരിക്കൻ സേനയ്ക്ക് താവളങ്ങൾ നൽകേണ്ടതില്ലെന്ന പാക് അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ താവളങ്ങൾ വേണമെന്ന അവരുടെ ആവശ്യം നീതീകരിക്കാനാവില്ലെന്നും പാകിസ്ഥാൻ ശരിയായി പ്രതികരിച്ചുവെന്നും ഷഹീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |