SignIn
Kerala Kaumudi Online
Friday, 26 April 2024 7.37 PM IST

രാമജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ; ബിജെപി നേതാവിന്റെ മരുമകന്‍ 47 ലക്ഷത്തിന്റെ ഭൂമി ട്രസ്റ്റിന് വിറ്റത് 3.5 കോടിക്ക്

ram-mandir

ലക്നൗ: രാമജന്മഭൂമി ട്രസ്റ്റിനെതിരായ അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അയോദ്ധ്യയിൽ നിന്നുളള സന്യാസിമാർ. അയോദ്ധ്യ കേസിൽ പങ്കാളികളായ നിർവാണി അഖാരയുടെ തലവൻ മഹന്ത് ധരം ദാസ്, ദിഗംബർ അഖാര മേധാവി മഹന്ത് സുരേഷ് ദാസ്, നിർമ്മോഹി അഖാര തലവൻ മഹാന്ത് സീതാറാം ദാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.

ട്രസ്റ്റ് സംഭാവന ദുരുപയോഗം ചെയ്യുന്നതായി അയോദ്ധ്യയിൽ വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ മഹന്ത് ധരം ദാസ് ആരോപിച്ചു. ഈ ട്രസ്റ്റ് അഴിമതി പുരണ്ടതാണ്. ട്രസ്റ്റ് രൂപീകരിച്ചവർക്ക് അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ട്. അതിനാലാണ് അഴിമതി നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാമക്ഷേത്രം, സന്യാസിമാരുടെ സേവനം, ​ഗോ മാതാ എന്നിവയ്ക്കായി ആളുകൾ സംഭാവന ചെയ്തിട്ടുണ്ട്. സ്ഥലം വാങ്ങുന്നതിനും ഹോട്ടലുകൾ പണിയുന്നതിനും ബിസിനസ് ചെയ്യുന്നതിനും വേണ്ടിയല്ല പണം. അത്തരം കാര്യങ്ങൾ ചെയ്യുന്നവർ ശ്രീരാമ വിശ്വാസികൾ അല്ലെന്നും മഹന്ത് ധരം ദാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് രാമക്ഷേത്ര നിർമാണത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപുറപ്പെട്ടത്. മതിപ്പു വിലയിൽ കവിഞ്ഞ് അധികതുക നൽകിയാണ് ഭൂമി പലപ്പോഴും ഏറ്റെടുത്തതെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയരുകയായിരുന്നു. 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട്‌ ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വിറ്റ ഇടപാടാണ് ഏറ്റവും പുതിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരു കോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വില്‍പന നടത്തിയത്. ഈ പ്ലോട്ടുകള്‍ വില്‍പന നടത്തിയത് ബി.ജെ.പി നേതാവും അയോദ്ധ്യ മേയറുമായ ഋഷികേഷ് ഉപാദ്ധ്യായയുടെ മരുമകന്‍ ദീപ് നാരായണ്‍ ആണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 890 ചതുരശ്ര മീറ്ററുള്ള ഭൂമി ഫെബ്രുവരി 20ന് ദേവേന്ദ്ര പ്രസാദ് എന്നയാളില്‍ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് വാങ്ങിയത്. 35.6 ലക്ഷം രൂപ വരെ മതിപ്പ് വിലയുളള ഈ ഭൂമി മേയ് പതിനൊന്നിന് ഇയാൾ രാമക്ഷേത്ര ട്രസ്റ്റിന് 2.5 കോടി രൂപയ്ക്കാണ് വിറ്റത്.

ദീപ് അയോദ്ധ്യ ട്രസ്റ്റിന് വിറ്റ മറ്റൊരു പ്ലോട്ട്‌ ഭൂമി 676.86 ചതുരശ്ര മീറ്റര്‍ വരും. മതിപ്പുവില അനുസരിച്ച് 27.08 ലക്ഷം രൂപ മാത്രം വിലയുളള ഈ ഭൂമി ഫെബ്രുവരി 20ന് ഇയാള്‍ രാമക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപയ്ക്ക് വിറ്റു. ഈ രണ്ട് ഇടപാടുകള്‍ക്കും സാക്ഷ്യം വഹിച്ചത് ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ്. ക്ഷേത്രനിര്‍മ്മാണത്തിനായി നടത്തിയ ഭൂമി വില്‍പ്പനയില്‍ അഴിമതി ആരോപിച്ച് സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AYODHYA, CBI, AYODHYA MAHANTS, CBI PROBE, RAM MANDIR TRUST, RAM MANDIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.