ആലക്കോട്: കരുവൻചാൽ -വെള്ളാട് റോഡിൽ മൂന്നു കിലോമീറ്റർ മെക്കാഡം ടാറിംഗിന് മൂന്നരക്കോടി രൂപ നീക്കി നിർമ്മാണം തുടങ്ങിയത് എട്ടുവർഷം മുമ്പാണ്. കുടിയേറ്റമേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് ഏറെ ഉപകാരപ്രദമായ ഈ റോഡിലെ പ്രവൃത്തി ഇന്നും തുടങ്ങിയേടത്തു തന്നെയാണ്. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഈ ദുർഗതിക്ക് പിന്നിൽ. മഴക്കാലം തുടങ്ങിയതോടെ കുളം പോലെ കിടക്കുകയാണ് ഈ റോഡ്.
മൂന്നുകിലോമീറ്ററുള്ള കരുവൻചാൽ-വെള്ളാട് റോഡിന് എട്ടുവർഷം മുമ്പാണ് സംസ്ഥാന സർക്കാർ 3.5 കോടി അനുവദിച്ചത്. തൊട്ടുപിന്നാലെ ടെൻഡർ ഉറപ്പിച്ച കരാറുകാരൻ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.സി. ജോസഫിന്റെ ശ്രമഫലമായാണ് നവീകരണത്തിന് തുക അനുവദിച്ചത്. കരുവൻചാൽ ഹോസ്പിറ്റൽ, കണിയാൻചാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനും വെള്ളാട്, മാവുംചാൽ, ആശാൻകവല, പാത്തൻപാറ തുടങ്ങിയ കുടിയേറ്റ മേഖലയിലെ ആയിരക്കണക്കിനാളുകൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനും ഉപയോഗിക്കുന്ന ഈ റോഡ് വികസിപ്പിക്കുന്നത് നാട് ഒന്നാകെ സ്വാഗതം ചെയ്തിരുന്നു.
എന്നാൽ റോഡ് നിർമ്മാണം തുടങ്ങുന്നതിനുമുമ്പെ ഒരു വിഭാഗം ആളുകൾ തടസ്സവാദങ്ങളുമായി രംഗത്തു വരികയായിരുന്നു. കരുവൻചാൽ ടൗൺ മുതൽ വെള്ളാട് ക്രിസ്ത്യൻ പള്ളി വരെയുള്ള ഭാഗത്ത് റോഡിനാവശ്യമുള്ള വീതിയിൽ സ്ഥലം വിട്ടുകൊടുക്കുവാൻ നല്ലൊരു വിഭാഗം ഭൂവുടമകളും തയ്യാറായില്ല. ഇതേത്തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പലതവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. തർക്കം നീണ്ട് പ്രവൃത്തി മുടങ്ങുമെന്ന ഘട്ടത്തിൽ തർക്കപ്രദേശങ്ങളൊഴിവാക്കി ബാക്കിയുള്ള രണ്ടു കിലോമീറ്റർ ദൂരം ആദ്യം പണിയാമെന്ന ധാരണയിലെത്തി. പക്ഷേ, തർക്കപരിഹാരത്തിന് ശ്രമം നടക്കാത്ത സാഹചര്യത്തിൽ ഒടുവിൽ കരാറുകാർ പണി ഉപേക്ഷിക്കുകയായിരുന്നു.
കരുവൻചാൽ ടൗണിൽ റോഡ് തുടങ്ങുന്ന ഭാഗത്തുമുതൽ വീതി കുറവാണ്. ഇരുവശത്തുമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നതാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പൊളിച്ചുമാറ്റിയാൽ പകരം പുതിയ മതിൽ നിർമ്മിച്ചുകൊടുക്കണമെന്ന നിബന്ധനയും വിലങ്ങുതടിയായി.
എം.എൽ.എയുടെ പ്രഥമ വാഗ്ദാനം
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. സജീവ് ജോസഫിന്റെ ആദ്യവാഗ്ദാനം തന്നെ കരുവൻചാൽ - വെള്ളാട് റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നതായിരുന്നു. എം.എൽ.എയുടെ ഇടപെടലിൽ റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |