ആർഷഭാരതം മാനവരാശിക്ക് നൽകിയ അമൂല്യ സംഭാവനകളിൽ ഒന്നാണ് യോഗ. ഋഷികൾ അവരുടെ ജീവിതചര്യയായി കാത്തുസൂക്ഷിച്ചിരുന്ന ഒരു സപര്യയാണ് യോഗ.
ഋഷികളുടെയും മുനികളുടെയും ലോകത്തു നിന്ന് യോഗ ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ചത് പതഞ്ജലി മഹർഷിയാണ്. യോഗസൂത്രം എന്ന അദ്ദേഹത്തിന്റെ 196 ശ്ലോകങ്ങൾ അടങ്ങുന്ന
വിശിഷ്ഠ ഗ്രന്ഥമാണ് യോഗയെ ഋഷികളിൽ നിന്നും ബ്രഹ്മചാരികളിൽ നിന്നും സാധാരണക്കാരന്റെയും ഗൃഹസ്ഥരുടെയും മദ്ധ്യത്തിലേക്ക് എത്തിച്ചത്. അതിന് ശേഷം 'യോഗ വീക്ഷണം" കൂടുതൽ ജനങ്ങളിലേക്കെത്തിച്ചത് ഭഗവദ് ഗീതയും ഗീതാപാരായണവുമാണ് എന്ന് നിസംശയം പറയാം.
യോഗ എന്ന വാക്കിന് വളരെ ലളിതമായ ഒരു അർത്ഥം 'ഒത്തു ചേരൽ അല്ലെങ്കിൽ 'താദാത്മ്യം പ്രാപിക്കുക" എന്നതാണ്. മനസും ശരീരവും തമ്മിൽ, ചിന്തയും വാക്കും തമ്മിൽ, വാക്കും പ്രവൃത്തിയും തമ്മിൽ, മനസും ആത്മാവും തമ്മിൽ ഒക്കെയുള്ള ഒന്നിച്ച് ചേരലാണ് യോഗ എന്ന പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ 2014 സെപ്തംബർ 27 ന് നടന്ന യോഗത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന സ്വീകരിച്ചാണ്, സഭ 2015 ജൂൺ 21 മുതൽ ആ ദിവസം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ആ തീരുമാനത്തിന് 177 ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നതിൽ ഭാരതത്തിന് അഭിമാനിക്കാം.
യോഗ ഇന്ന് ലോകത്ത് പ്രചുരപ്രചാരം നേടിയിരിക്കുന്നു. യോഗജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിയാൽ ജീവിതശൈലി രോഗങ്ങളെയും പകർച്ചവ്യാധികളെയും വലിയ ഒരു പരിധിവരെ തടയാം. ഈ തിരിച്ചറിവാകട്ടെ ഈ യോഗദിനത്തിന്റെ മുഖമുദ്ര.
(ലേഖകൻ പട്ടം എസ്.യു.ടി ആശുപത്രി ചീഫ്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |