ന്യൂഡൽഹി:കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഡ്രഗ്‌സ് കൺട്രോള ജനറൽ ഒഫ് ഇന്ത്യ(ഡിസിജിഐ)യ്‌ക്ക് സമർപ്പിച്ച് ഭാരത് ബയോടെക്. വാക്‌സിൻ പരീക്ഷണഫല വിവരങ്ങൾ ഡിസിജിഐയിലെ വിദഗ്ദ്ധ സമിതി ഇന്ന് ചർച്ച ചെയ്യും. വാക്‌സിൻ പരീക്ഷണവിവരങ്ങൾ ഒരു അംഗീകൃത മെഡിക്കൽ പ്രസിദ്ധീകരണത്തിൽ ഇതുവരെ പൂർണമായി പ്രസിദ്ധീകരിച്ചിട്ടില്ല.
ലോകാരോഗ്യ സംഘടനയുമായി വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് മുൻകൂർ കൂടിക്കാഴ്‌ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കൂടിക്കാഴ്‌ചയിൽ ആഗോളതലത്തിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ അത് അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപ് ലോകാരോഗ്യ സംഘടന അധികാരികളിൽ നിന്ന് വാക്‌സിൻ വിതരണത്തിൽ വേണ്ട മാർഗനിർദേശങ്ങൾ ലഭിക്കാനുളള അവസരമാകുമെന്ന് ഭാരത് ബയോടെക് കരുതുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന യോഗത്തിൽ വാക്‌സിൻ പരീക്ഷണത്തിൽ ലഭിച്ച ഫലപ്രാപ്‌തി, ഗുണനിലവാരം എന്നിവ കർശനമായി വിലയിരുത്തും.
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാൽ വാക്‌സിൻ ലോകമാകെ വിതരണം ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് അത് ഉപകാരമാകുകയും ചെയ്യും. മിക്ക വിദേശരാജ്യങ്ങളും ഇപ്പോഴും കൊവാക്‌സിൻ ഒരു കൊവിഡ് പ്രതിരോധ വാക്‌സിനായി അംഗീകരിച്ചിട്ടില്ല.
രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വ്യാപനം കുട്ടികളെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ വാക്‌സിൻ രണ്ട് മുതൽ 18 വയസ് വരെയുളള കുട്ടികളിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ഭാരത് ബയോടെക് പുറത്തുവിട്ട മൂന്നാംഘട്ട ഇടക്കാല റിപ്പോർട്ടിൽ 81 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിൻ നൽകുന്നതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ആശുപത്രി വാസം 100 ശതമാനം ഉറപ്പാക്കാൻ വാക്‌സിന് കഴിയുമെന്നും കമ്പനി പറഞ്ഞിരുന്നു.
ഇന്നലെ രാജ്യത്ത് വാക്‌സിൻ വിതരണത്തിൽ പുതിയ റെക്കാഡ് കുറിച്ചു. 86 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ നൽകിയത്. കൊവാക്‌സിന് പുറമേ അസ്‌ട്ര സെനെക്കയുടെ കൊവിഷീൽഡ്, റഷ്യയുടെ സ്‌പുട്നിക്ക് 5 എന്നിവയാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്‌സിനുകൾ. ഇവയ്‌ക്ക് പുറമേ അമേരിക്കയുടെ ഫൈസറും മൊഡേണയുടെയും വാക്‌സിനുകളെത്തിക്കാൻ കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |