തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ ആവശ്യപ്രകാരമാണിത്. നെടുങ്കണ്ടം സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന എസ്.ഐ സാബു കെ.എ, എ.എസ്.ഐ റെജിമോൻ സി.ബി, ഡ്രൈവർമാരായ നിയാസ്.എസ്, സജീവ് ആന്റണി, സിവിൽ പൊലീസ് ഓഫീസർ ജിതിൻ.കെ ജോർജ്ജ്, എ.എസ്.ഐ റോയ്.പി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ലൂക്കോസ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ഗീതു ഗോപിനാഥ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷനും ശുപാർശ ചെയ്തിരുന്നു. കേസിൽ കുറ്റക്കാരെന്ന് കമ്മിഷൻ കണ്ടെത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഹർജിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |