ലക്നൗ: രോഗം ഗുരുതരമായതിനെ തുടർന്ന് മകനെ ആശുപത്രി മാറ്റാൻ ആംബുലൻസിനായി ഓടിനടന്ന് അമ്മ. ആ സമയം ആശുപത്രി സന്ദർശിച്ച എം.എൽ.എ പോലും അവരെ സഹായിച്ചില്ല. ആംബുലൻസ് കാത്ത് ആശുപത്രി പടിക്കൽ നിൽക്കവെ ചികിത്സ സമയത്ത് കിട്ടാതെ ഒടുവിൽ ആ മകൻ മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലാണ് ഒരമ്മയ്‌ക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടായത്.
ഗുരുതര രോഗം ബാധിച്ച മകനെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രോഗം കലശലാണെന്നും ഉടനെ ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നും ഡോക്‌ടർമാർ ആ അമ്മയെ അറിയിച്ചു. എത്ര അന്വേഷിച്ചിട്ടും അവർക്ക് പക്ഷെ ആംബുലൻസ് കിട്ടിയില്ല. ആ സമയത്താണ് സ്ഥലത്തെ എംഎൽഎയായ ബിജെപി നേതാവ് അവിടെത്തിയത്. എന്നാൽ ആ അമ്മയുടെ അപേക്ഷ എംഎൽഎ ചെവിക്കൊണ്ടതേയില്ല.വൈകാതെ അവിടെവച്ച് തന്നെ ആ മകൻ അന്ത്യശ്വാസം വലിച്ചു.
പണം നൽകാത്തതിന് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിന് സമീപം ഉപേക്ഷിച്ച് പോയ ആംബുലൻസ് ഡ്രൈവറുടെ വാർത്ത ബംഗളൂരുവിൽ നിന്നും വന്നതിന് പിന്നാലെയാണ് ജനങ്ങൾക്കായി പ്രവർത്തിക്കേണ്ട എംഎൽഎയുടെ ഈ വാർത്തയും പുറത്തുവന്നത്. ഇരുസംഭവങ്ങളിലും രാജ്യത്തെ ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശക്തമായ അമർഷമാണ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |